
കൊച്ചി: ഫ്ലാറ്റുകൾ വാടകയ്ക്കെടുത്ത് ഉടമകളറിയാതെ പാട്ടത്തിന് മറിച്ചുനൽകി പണം തട്ടുന്ന കൊച്ചിയിലെ ഹെക്‌സാർക്ക് ഇൻഫ്രാ സ്ഥാപനത്തിന്റെ ജീവനക്കാർക്ക് എതിരെ കൂടുതൽ കേസുകൾ. ഒ.എൽ.എക്സിൽ ഹെക്‌സാർക്ക് നൽകിയ പരസ്യം വിശ്വസിച്ച് ഇടപാട് നടത്തി പണം നഷ്ടമായ യുവതികൾ നൽകിയ പരാതിയിലാണ് പുതിയ കേസുകളെടുത്തത്.
തമിഴ്നാട് വള്ളിയൂർ സ്വദേശി മറിയം ജമീല(24), ലക്ഷദ്വീപ് മിനിക്കോയി സ്വദേശി സൽമ മൈമൂന (32) എന്നിവരുടെ പരാതിയിൽ എളമക്കര പൊലീസാണ് കേസെടുത്തത്. ഇതോടെ ഹെക്‌സാർക്കിനെതിരെ അഞ്ച് ഫ്ലാറ്റ് തട്ടിപ്പു കേസുകളായി.
പോണേക്കര സുഭാഷ് നഗറിലെ കൽപക കാസിൽ ഫ്ലാറ്റിന്റെ പേരിലാണ് എളമക്കരയിൽ തട്ടിപ്പ് നടന്നത്. മറിയം ജമീലയിൽ നിന്ന് 13. 50 ലക്ഷം രൂപയും സൽമ മൈമൂനയിൽ നിന്ന് 14 ലക്ഷം രൂപയുമാണ് തട്ടിച്ചത്. കൽപക കാസിലിലെ രണ്ട് ഫ്ലാറ്റുകൾ ഉടമകളിൽ നിന്ന് ഹെക്‌സാർക്ക് വാടകയ്ക്ക് എടുത്ത ശേഷം ഉടമകളുടെ അറിവും സമ്മതവുമില്ലാതെയാണ് പാട്ടവ്യവസ്ഥയിൽ ഉയർന്ന തുകയ്ക്ക് മറിച്ചു നൽകിയത്. തങ്ങളുമായി നിയമാനുസൃത കരാറിൽ ഏർപ്പെടാത്ത താമസക്കാരോട് ഒഴിയാൻ ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.
എറണാകുളം ഷേണായീസ് റോഡിന് സമീപം പ്രവർത്തിച്ചിരുന്ന ഹെക്‌സാർക്ക് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായ അജിൽ സെബാസ്റ്റ്യൻ, അർജുൻ എന്നിവരെ എറണാകുളം സെൻട്രൽ പൊലീസ് സമാനതട്ടിപ്പിന് അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരി ബിൻസി വേണുഗോപാൽ ഒളിവിലാണ്. എളമക്കര പൊലീസ് കഴിഞ്ഞ ദിവസമെടുത്ത കേസിൽ നിമിഷ, ജുനൈദ്, അമീൻ, ആതിര, അഭിജിത്ത്, ഹരി എന്നിവർ പ്രതികളാണ്. ഇവർ ബിൻസിയുടെ ജീവനക്കാരാണെന്നാണ് അനുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |