കയ്പമംഗലം: പെരിഞ്ഞനത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ മൂന്ന് പേരെ പൊലീസ് സംഘം കാസർഗോഡ് കുമ്പളയിൽനിന്ന് പിടികൂടി. കൂരിക്കുഴി ആശേരി കയറ്റം സ്വദേശി പണിക്കവീട്ടിൽ ഡുഡു എന്ന ഇജാസ് (27), കരുവന്നൂർ നെടുമ്പുരക്കൽ വീട്ടിൽ നിയാസ് (31), പൊറത്തിശ്ശേരി പുരയാറ്റുപറമ്പിൽ വീട്ടിൽ ഗോകുൽ കൃഷ്ണ (27) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 17ന് രാത്രി ഒമ്പതോടെയാണ് പെരിഞ്ഞനം സ്വദേശി അനീസിനെ (23) പ്രതികൾ വീട്ടിൽക്കയറി ആക്രമിച്ചത്. സാമ്പത്തിക തർക്കത്തെത്തുടർന്നാണ് മർദ്ദനം. തടയാൻ ശ്രമിച്ച സുഹൃത്ത് കൃഷ്ണതേജസിനെയും (22) സംഘം മർദിച്ചു. അറസ്റ്റിലായ പ്രതികൾ നിരവധി കേസുകളിലെ പ്രതികളാണ്.
ഈ കേസിൽ കരുവന്നൂർ പൊറത്തിശ്ശേരി സ്വദേശികളായ നെടുംപുരക്കൽ വീട്ടിൽ ഷമീർ (40), മുരിങ്ങത്ത് വീട്ടിൽ സുധിൻ (29) എന്നിവരെ നേരത്തെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ ജി.എസ്.ഐ സി.ആർ.പ്രദീപ്, ജി.എ.എസ്.ഐ ലിജു ഇയ്യാനി, ജി.എസ്.സി.പി.ഒ സി.കെ.ബിജു, സി.പി.ഒ സുർജിത്ത് സാഗർ, കയ്പമംഗലം പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽകുമാർ, ഡെൻസ് മോൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |