
ഇറാൻ സംഘർഷവും തീരുവ പ്രതിസന്ധിയും നിർണായകം
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും ഇറാനെതിരായ സൈനിക നീക്കവും ലോകമെമ്പാടുമുള്ള നിക്ഷേപകരെ മുൾമുനയിലാക്കുന്നു. അമേരിക്കൻ സുപ്രീം കോടതി ട്രംപിന്റെ പകരച്ചുങ്കം റദ്ദാക്കിയതും പിന്നാലെ ആഗോള ഉത്പന്നങ്ങൾക്ക് 15 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ നീക്കവും ഓഹരി വിപണിയെ കടുത്ത സമ്മർദ്ദത്തിലാക്കും. പുതിയ സാഹചര്യം ഇന്ത്യയിലെ കയറ്റുമതി സ്ഥാപനങ്ങൾക്ക് ഗുണകരമാണെങ്കിലും നിക്ഷേപകരുടെ ആത്മ വിശ്വാസത്തെ ബാധിക്കാനിടയുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ സുരക്ഷിതത്വം തേടി സ്വർണം, ക്രൂഡോയിൽ തുടങ്ങിയ മേഖലകളിലേക്ക് പണമൊഴുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ചാഞ്ചാട്ടം ദൃശ്യമായേക്കും.
അമേരിക്കയിൽ രാഷ്ട്രീയ സംഘർഷം ഡോളറിനെ ദുർബലമാക്കുമെന്നാണ് വിലയിരുത്തുന്നത്. അതിനാൽ സ്വർണ വില നടപ്പു വാരം പുതിയ ഉയരങ്ങൾ കീഴടക്കി കുതിച്ചേക്കും. വെള്ളിയാഴ്ച സ്വർണ വില ഔൺസിന് 5,067 ഡോളർ വരെ ഉയർന്നിരുന്നു.
ഇറാനെതിരെ അമേരിക്കയുടെ സൈനിക ഇടപെടലിന് സാദ്ധ്യതയേറിയതും നിക്ഷേപകർക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നു. ക്രൂഡോയിൽ വില ബാരലിന് 75 ഡോളർ വരെ ഉയരാൻ പുതിയ സാഹചര്യം കാരണമായേക്കും.
ഇന്ത്യയ്ക്ക് നേട്ടമാകും
ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും തീരുവ 15 ശതമാനമായി ഉയർത്തിയ ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ദീർഘകാലത്തേക്ക് ഇന്ത്യയ്ക്ക് നേട്ടമായേക്കും. യൂറോപ്പ്, ജപ്പാൻ, യു.കെ തുടങ്ങിയ പ്രധാന വ്യാപാര പങ്കാളികൾക്ക് തത്തുല്യമായ തീരുവയിൽ ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് അയക്കാൻ കഴിയുന്നതോടെ ഇന്ത്യൻ കയറ്റുമതിക്കാരുടെ മത്സരശേഷി ഉയരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |