
കൊല്ലം: ചെറിയമഴയിൽപ്പോലും നഗരത്തിലെ റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നു. ക്യു.എ.സി റോഡിൽ നിന്ന് കർബല-റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ വളവിൽ ഓടയേതാ തോടേതാണെന്ന് അറിയാൻ പറ്റാത്ത അവസ്ഥ. മിക്കസ്ഥലത്തേയും റോഡിന്റെ പകുതിഭാഗത്തോളം വെള്ളംകെട്ടിക്കിടക്കുകയാണ്.
ചെളിവെള്ളത്തിൽ ചവിട്ടാതിരിക്കാൻ കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. വാഹനങ്ങൾ ഇടിക്കാതെ ഇവർ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. റോഡിലേക്കിറങ്ങി നടക്കവേ അപകടം മണത്താൽ, ചെളിവെള്ളത്തിലേക്ക് ചാടുക മാത്രമേ രക്ഷയുള്ളൂ. ആശ്രാമത്ത് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ വെള്ളക്കെട്ടായതിനാൽ ബസുകൾ റോഡിന്റെ മദ്ധ്യഭാഗത്ത് നിറുത്തുന്നത്. ഇത് പലപ്പോഴും ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ബസിൽ കയറാനായി ഓടി വരുന്നവർ ചെളിയിൽ തെന്നി വീഴുന്നതും പതിവാണ്. ഓടകളിൽ മിക്കതും മണ്ണും ചെളിയും നിറഞ്ഞനിലയിലാണ്. ഓടകളില്ലാത്തതും ഉള്ള ഓടകൾ കൃത്യസമയത്ത് വൃത്തിയാക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം. വെള്ളക്കെട്ടിന് പഴക്കമേറുമ്പോൾ കൂത്താടികളുടെ ശല്യവുമുണ്ട്. ബന്ധപ്പെട്ടവർ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രധാന പ്രശ്നം
റെയിൽവേ സ്റ്റേഷന്റെ പ്രധാനകവാടത്തിന് സമീപത്തെ ബസ് സ്റ്റോപ്പ്,
കൊല്ലം എസ്.എൻ കോളേജിന് സമീപത്തെ വളവ്
ആശ്രാമത്ത് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ
വെള്ളം തെറിപ്പിച്ച് വാഹനങ്ങൾ
കാൽനടയാത്രക്കാരെ ഗൗനിക്കാതെയാണ് വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നത്. മിക്ക വാഹനങ്ങളും യാതൊരു മരാദ്യയുമില്ലാതെ നടന്നുപോകുന്നവരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിക്കും. വെള്ളം കെട്ടി നിൽക്കുന്ന ബസ് സ്റ്റോപ്പുകളുടെ മുന്നിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ മാലിന്യം കലർന്ന വെള്ളം കാൽനട യാത്രക്കാരുടെയും കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുന്നവരുടെയും മേൽ പതിക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |