മാർച്ച് രണ്ടിന് പൊങ്കാല
തൊടുപുഴ: ശ്രീ അന്നപൂർണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവവും പൊങ്കാല മഹോത്സവവും ദ്രവ്യകലശവും മാർച്ച് നാല് വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കൈതപ്രം നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ ദ്രവ്യകലശ പൂജകളോടെ ഉത്സവം ആരംഭിച്ചു. ഇന്ന് കലശപൂജകൾ, നാളെ രാവിലെ ബ്രഹ്മകലശാഭിഷേകങ്ങൾ, വൈകിട്ട് 5.30ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് നെറ്റിപ്പട്ടം കെട്ടി ഗജവീരന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ താലപ്പൊലി എതിരേൽപ്പ്, മാർച്ച് ഒന്നിന് വിശേഷാൽ നവഗ്രഹപൂജയും ആയില്യപൂജയും. രണ്ടിന് രാവിലെ 9.30ന് പ്രസിദ്ധമായ തൊടുപുഴ പൊങ്കാല ആരംഭിക്കും. 11.30ന് പൊങ്കാല നിവേദ്യം, തുടർന്ന് ദർശനപ്രാധാന്യമുള്ള മകം തൊഴൽ, ഉച്ചക്ക് ഒന്നിന് മഹാപ്രസാദഊട്ട്, മൂന്നിന് രാത്രി 7.25ന് മണക്കാട് നെല്ലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ പൂരം എഴുന്നള്ളിപ്പ്, നാലിന് രാവിലെ 10ന് ഉത്രം പൂജ. ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും യാതൊരു ബുദ്ധിമുട്ടും കൂടാതെ ദർശനം നടത്തുന്നതിനും പൊങ്കാല അർപ്പിക്കുന്നതിനുമുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്ന് പൊങ്കാല കമ്മറ്റി കൺവീനർ ബിജുമോൻ, ക്ഷേത്രം പ്രസിഡന്റ് പി.എസ്. പ്രകാശ്, സെക്രട്ടറി അനിൽകുമാർ, കമ്മറ്റിയംഗം കെ.യു. മധു, ഒ.ജി. സുനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |