
നെയ്യാറ്റിൻകര: ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിന് സമീപം റോഡരികിലെ അനധികൃത വാഹന പാർക്കിംഗും വഴിയോര കച്ചവടവും നെയ്യാറ്റിൻകര നഗരസഭ അധികൃതരും പൊലീസും ചേർന്ന് ഒഴിപ്പിച്ചു. നെയ്യാറ്റിൻകര ടൗണിലെ ഏറ്റവും ജനത്തിരക്കേറിയ സ്ഥലത്ത് കാൽനട യാത്രപോലും ദുസ്സഹമാണെന്ന് കാട്ടി ജനുവരി 12ന് നെയ്യാറ്റിൻകരയിലെ ബസ്‌സ്റ്റാൻഡിന് സമീപം അനധികൃത പാർക്കിംഗ് എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. തുടർന്ന് ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരും പൊലീസും ചേന്ന് നടത്തിയ മാരത്തോൺ ചർച്ചക്ക് ശേഷമാണ് വഴിയോരത്തെ മത്സ്യ-പച്ചക്കറി കച്ചവടവും വാഹന പാർക്കിംഗും ഒഴിപ്പിച്ചത്. മത്സ്യക്കച്ചവടവും മറ്റും ഒഴിപ്പിച്ച സ്ഥലത്ത് ബ്ളീച്ചിംഗ് പൗഡറിട്ട ശേഷം പൂച്ചെട്ടികൾ സ്ഥാപിച്ചു.
ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ് ജംഗ്ഷൻ, സ്റ്റാൻഡിലേക്ക് പോകുന്ന റോഡരികിൽ വാഹന പാർക്കിംഗും വഴിയോരക്കച്ചവടവും കാരണം റോഡപകടങ്ങൾ പതിവായിരുന്നു.
വാഹന പാർക്കിംഗും വഴിയോരക്കച്ചവടവും നിരോധിക്കുകയും പൊലീസ് നിരോധിത ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ പ്രദേശം കർശനമായ നിരീക്ഷണത്തിലായിരിക്കുമെന്ന് നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |