കോഴിക്കോട്: ഇടയ്ക്കിടെയെത്തുന്ന വേനൽമഴ പൊരിയുന്ന ചൂടിന് ആശ്വാസമെങ്കിലും ഡെങ്കിപ്പനിയെ കരുതണമെന്ന് ആരോഗ്യവകുപ്പ് .കഴിഞ്ഞ 12 ദിവസത്തിനിടെ 13 പേരാണ് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ജില്ലയിൽ ഒളവണ്ണ, തിരുവമ്പാടി, നല്ലളം, മൂടാടി, ചേളന്നൂർ, ബേപ്പൂർ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പുമായെത്തിയത്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ഉൾപ്പെടെ കൊതുകുകളുടെ നിയന്ത്രണത്തിന് കൂട്ടായ പ്രവർത്തനം വേണം. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക, മലേറിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളെ തടയാൻ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണം. രോഗം ബാധിച്ചവർ പൂർണ വിശ്രമം എടുക്കുകയും പോഷണ പാനീയങ്ങൾ ധാരാളം കുടിക്കുകയും വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും മണിപ്ലാന്റും മറ്റ് അലങ്കാര ചെടികളും വളർത്താൻ തുടങ്ങിയതോടെ വീടിനുള്ളിലും കൊതുക് മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യം ഏറിവരികയാണ്. കുറഞ്ഞ അളവ് വെള്ളത്തിൽ പോലും ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകും. ഒരു വർഷത്തോളം ഇവയുടെ മുട്ടകൾ കേടുകൂടാതെയിരിക്കും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിദ്ധ്യമുണ്ടാകും. അതിനാൽ ഇടവിട്ടുള്ള വേനൽ മഴ ഡെങ്കിപ്പനി വർദ്ധിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
ലക്ഷണങ്ങൾ
പനി
പേശിവേദന
തലവേദന
കണ്ണിന് പിറകിൽ വേദന
കടുത്ത ക്ഷീണം
ശരീരത്തിൽ ചെറിയ തടിപ്പുകൾ
വേണം കരുതൽ
1.വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.
2.ആഴ്ച തോറും വീടും സ്ഥാപനങ്ങളും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യം ഇല്ലാതാക്കണം.
4.ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണം.
5.കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കണം.
''ഇടവിട്ടുള്ള വേനൽമഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം. ഡോ. കെ കെ രാജാറാം, ജില്ലാ മെഡിക്കൽ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |