
പെരിങ്ങനാട്: തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലെ കെട്ടുകാഴ്ച വർണാഭമായി. വൈകിട്ട് 5.15ന് കാളപ്പന്തിയിൽ കെട്ടുകാളകളും കുതിരകളും നിരന്നു. തെക്കുംമുറി, മുണ്ടപ്പള്ളി, ചെറുപുഞ്ച, പോത്തടി, കുന്നത്തുകര, മലമേക്കര, കരുവാറ്റ, അമ്മകണ്ടകര, മേലൂട് മൂന്നാളം എന്നീ കരകളുടെ കെട്ടുരുപ്പടികൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കാളപ്പന്തിയിലെ സ്ഥലത്ത് നിരന്നു.
മണക്കാല ദേശത്ത് ഇരട്ടക്കാളയുൾപ്പടെയുള്ള മറ്റ് കെട്ടുരുപ്പടിയും ഉണ്ടായിരുന്നു. തുടർന്ന് ക്ഷേത്രത്തിലെ ശാസ്താ ഉപ ക്ഷേത്രത്തിൽ കരപറഞ്ഞ് നാളികേരമുടച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. കാളപ്പന്തിയിൽ നിരന്ന കെട്ടുരുപ്പടികളുടെ അരികിലേയ്ക്ക് ഇരട്ട ജീവിതയിൽ എഴുന്നെള്ളിയ ഭഗവാനെ പുഷ്പങ്ങൾ വിതറി കരക്കാർ സ്വീകരിച്ചു.
തുടർന്ന് കെട്ടുരുപ്പടികൾ ക്ഷേത്രത്തിന് സമീപത്തെ മൈതാനത്തേക്ക് കയറി. ഇവിടെയും ഒരോ കരക്കാർക്കും ക്രമീകരിച്ചിരിക്കുന്ന സ്ഥലത്ത് കെട്ടുരുപ്പടികൾ നിന്നു. ഇവിടേക്കും ഇരട്ട ജീവിതയിൽ ഭഗവാൻ എഴുന്നെള്ളി. ഒരോ കെട്ടുരുപ്പടികൾക്ക് മുന്നിലും ജീവിതയെത്തി അനുഗ്രഹം ചൊരിഞ്ഞു. തുടർന്ന് 6.30ന് ആറാട്ടുകുളത്തിലേക്ക് ആറാട്ടിനായി കെട്ടുരുപ്പടികൾ നീങ്ങി. പുലർച്ചെ 3ന് ആറാട്ടിന് ശേഷം ഭഗവാൻ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളി. തുടർന്ന് കൊടിയിറക്ക്, വലിയ കാണിക്കയോടെ ഉത്സവം സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |