
തിരുവനന്തപുരം: സിപിഎം അംഗത്വം പുതുക്കില്ലെന്ന മുൻ മന്ത്രി ജി സുധാകരന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. സുധാകരനെ പാർട്ടി അവഗണിച്ചെന്ന ആരോപണങ്ങൾ ജയരാജൻ നിഷേധിച്ചു. സുധാകരൻ ഏറെ പക്വതയുള്ള നേതാവാണെന്നും പാർട്ടി അദ്ദേഹത്തെ എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിദ്യാർത്ഥി കാലഘട്ടം മുതൽ ഒന്നിച്ച് പ്രവർത്തിച്ചവരാണ് തങ്ങളെന്നും ഒരുപാട് കാലത്തെ അനുഭവ പരിചയമുള്ളവരാണെന്നും അതുകൊണ്ടുതന്നെ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന സഖാവല്ല അദ്ദേഹമെന്നും ജയരാജൻ വ്യക്തമാക്കി. സുധാകരനെ പാർട്ടി അവഗണിച്ചെന്ന ആരോപണങ്ങൾ ജയരാജൻ നിഷേധിച്ചിരിക്കുകയാണ്.
'സുധാകരൻ വളരെ പക്വതയും അനുഭവസമ്പത്തുമുള്ള സഖാവാണ്. അദ്ദേഹം പാർട്ടിയെപ്പറ്റി തെറ്റായി ചിന്തിക്കുമെന്ന് കരുതുന്നില്ല. സംസ്ഥാന സെക്രട്ടറി തന്നെ അവഗണിച്ചുവെന്നോ പരിഹസിച്ചുവെന്നോ അദ്ദേഹം പറയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ കാലത്തും പാർട്ടി സുധാകരനെ വേണ്ടരീതിയിൽ പരിഗണിച്ചിട്ടുണ്ട്. വിദ്യാർത്ഥി കാലഘട്ടം മുതൽ തങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചവരാണ്. ഞാൻ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ സുധാകരൻ വൈസ് പ്രസിഡന്റായിരുന്നു'- ഇ പി ജയരാജൻ പറഞ്ഞു.
63 വർഷത്തെ പാർട്ടി അംഗത്വ ചരിത്രമുള്ള താൻ ഇനി അംഗത്വം പുതുക്കുന്നില്ലെന്നും പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നേരത്തെ ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിനുശേഷം ബ്രാഞ്ചിൽ വന്ന് പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ ഒരിക്കൽ പോലും അന്വേഷിച്ചില്ലെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |