
വാഷിംഗ്ടൺ: ലോകത്തെ മുൾമുനയിൽ നിർത്തി പശ്ചമേഷ്യയിൽ യുദ്ധം പടരുമ്പോൾ, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വധത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഫെബ്രുവരി 28 ശനിയാഴ്ച അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. ബഹിരാകാശത്തിന്റെ അറ്റം വരെ പറക്കാൻ ശേഷിയുള്ള ഇസ്രയേലിന്റെ അതിമാരകമായ മിസൈലാണ് ഒരു കാലത്ത് അസാദ്ധ്യമെന്നു കരുതിയ ദൗത്യം വിജയിപ്പിച്ചത്.
ആക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഖമനേയിയുടെ മരണം ലോകത്തെ അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാൾ മരിച്ചിരിക്കുന്നുവെന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിലൂടെ കുറിച്ചത്.
ബ്ലൂ സ്പാരോ
ഇസ്രയേലിന്റെ 'ബ്ലൂ സ്പാരോ' എന്ന മിസൈലാണ് ഖമനേയിയുടെ അന്ത്യം കുറിച്ചതെന്നാണ് റപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണ മിസൈലുകളെപ്പോലെയല്ല ബ്ലൂ സ്പാരോ. വിക്ഷേപിച്ച ശേഷം ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്കാണ് പോകുന്നത്. അവിടെ നിന്ന് അതിവേഗത്തിൽ താഴേക്ക് പതിച്ചായിരിക്കും ലക്ഷ്യസ്ഥാനം തകർക്കുക.
അന്തരീക്ഷത്തിന് പുറത്ത് പോയി തിരിച്ചുവരുന്നതിനാൽ ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് ഈ മിസൈലിനെ കണ്ടെത്താനോ തകർക്കാനോ സാധിച്ചിരുന്നില്ല. ഏകദേശം 1,240 മൈൽ ദൂരപരിധിയുള്ള മിസൈൽ 1.9 ടൺ ഭാരമാണുള്ളത്. എഫ്-15 യുദ്ധവിമാനങ്ങളിൽ നിന്നാണ് ഇത് വിക്ഷേപിക്കുന്നത്. ഇസ്രയേലിന്റെ റഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റമാണ് ബ്ലൂ സ്പാരോയേ വികസിപ്പിച്ചത്.

വർഷങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു ഖമനേയിയെ ലക്ഷ്യമിട്ടുള്ള ആക്രമണം. ഇസ്രയേലിന്റെ ഇന്റലിജൻസ് യൂണിറ്റായ '8200' ഖമനേയിയുടെ ഓരോ ചലനവും നിരീക്ഷിച്ചു. ട്രാഫിക് ക്യാമറകൾ വരെ ഇതിനായി ഉപയോഗിച്ചു.
ആക്രമണം ഭയന്ന് തെഹ്റാനിലെ പാസ്ചർ സ്ട്രീറ്റിലുള്ള തന്റെ കോമ്പൗണ്ടിലെ രഹസ്യ ബങ്കറിലായിരുന്നു 86കാരനായ ഖമനേയി ഒളിച്ചിരുന്നത്. ഉപരിതലത്തിൽ നിന്ന് ഏകദേശം അഞ്ച് മിനിട്ട് താഴേക്ക് സഞ്ചരിച്ചാലേ ബങ്കറിലെത്തൂ. രാത്രിയിലാകും ആക്രമണം എന്ന ഇറാന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ശനിയാഴ്ച രാവിലെയാണ് അമേരിക്കയും ഇസ്രയേലും മിസൈലുകൾ വർഷിച്ചത്. ആക്രമണ സമയത്ത് ഖമനേയിയുടെ കോമ്പൗണ്ടിന് ചുറ്റുമുള്ള ഫോൺ സേവനങ്ങളും ഇസ്രയേൽ തകരാറിലാക്കി. അതിനാൽ പുറത്തുനിന്ന് സഹായം തേടാൻ ആർക്കും കഴിഞ്ഞില്ല. ഖമനേയിയുടെ മരണത്തെ തുടർന്ന് പശ്ചിമേഷ്യയെ സമ്പൂർണമായ യുദ്ധത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങൾക്ക് നേരെ ഇറാൻ ഇതിനോടകം ആക്രമണം നടത്തിക്കഴിഞ്ഞു. മൂന്ന് രാജ്യങ്ങൾ നേരിട്ട് നടത്തുന്ന യുദ്ധം ഗൾഫിലെ പ്രവാസികളടക്കമുള്ളവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഭീതിജനകമായ രീതിയിലാണ് യുദ്ധം മുന്നോട്ട് നീങ്ങുന്നത്. യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളിൽ ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകളാണ് ഇറാനിൽ കൊല്ലപ്പെട്ടത്.
അതേസമയം, ഇറാനെതിരെ സെപ്തംബർ വരെ യുദ്ധം തുടരാൻ യുഎസ് സജ്ജമാണെന്നാണ് റപ്പോർട്ടുകൾ. മേഖലയിൽ യുഎസിന്റെ ഇന്റലിജൻസ് സാന്നിദ്ധ്യവും വർദ്ധിപ്പിച്ചു. സംഘർഷം ഒരു മാസത്തോളം നീളുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്. എന്നാൽ അതിനപ്പുറത്തേക്കും നീണ്ടേക്കാമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. യുദ്ധം എപ്പോൾ തീരുമെന്നതിനെക്കുറിച്ച് ലോക രാജ്യങ്ങൾക്കും വ്യക്തതയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |