
ചവറ: നീണ്ടകര താലൂക്ക് ആശുപത്രി,സിമെറ്റ് - കോളേജ് ഓഫ് നഴ്സിംഗ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി വീണാജോർജ്ജ് ഓൺലൈനായി നിർവഹിച്ചു. ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇൻഡോ-നോർവീജിയൻ പ്രോജക്റ്റായി പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച നീണ്ടകര ആശുപത്രിയിൽ പ്രോജക്റ്റ് കാലാവധിയ്ക്ക് ശേഷം പ്രവർത്തനം നാമമാത്രമായി. എൻ. വിജയൻപിള്ള എം.എൽ.എയായിരുന്ന കാലത്തെ പരിശ്രമഫലമായി കിഫ്ബിയിൽ നിന്ന് അനുവദിച്ച 46.43 കോടി വിനിയോഗിച്ചാണ് 75000 സ്ക്വയർഫീറ്റുള്ള രണ്ട് കെട്ടിടങ്ങൾ പൂർത്തിയാക്കിയത്. ദേശീയ പാതയോരത്ത് കടലിനഭിമുഖമായി നിർമ്മിച്ചിരിക്കുന്ന ആശുപത്രിയിൽ വാർഡുകളിൽ ഉള്ളവർക്ക് മനോഹരമായ കടൽ കാഴ്ചകളും സൂര്യാസ്തമയവും കാണാം. ഐ.സി.യു, ലാബുകൾ, എക്സ്റേ യൂണിറ്റ്, മോഡുലാർ ഓപ്പറേഷൻ തീയേറ്ററുകൾ, മോഡുലാർ ഫാർമസി, ലേബർറൂം, സ്പെഷ്യാലിറ്റി ബ്ലോക്കുകൾ, 113 കിടക്കകൾ, 16 ഐ.സി.യു കിടക്കകൾ, 22 ഒ.പി. റൂമുകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ ഇവിടെയുണ്ടാകും. അധിക ഡോക്ടറന്മാരെയും സ്റ്റാഫിനെയും നിയമിക്കണമെന്ന പ്രൊപ്പോസൽ സർക്കാർ അംഗീകാരത്തിനായി നൽകിയിട്ടുണ്ടെന്ന് ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ പറഞ്ഞു. നീണ്ടകര,തെക്കുംഭാഗം,ചവറ,പന്മന,തേവലക്കര,ശക്തികുളങ്ങര എന്നിവിടങ്ങളിലെയും തീരദേശങ്ങളിൽ അപകടത്തിൽപ്പെടുന്ന മത്സ്യ തൊഴിലാളികൾക്കും മിനിറ്റുകൾക്കുള്ളിൽ എത്തിച്ചേരാൻ സാധിക്കുമെന്ന പ്രത്യേകതയും ഉണ്ട്. സിമെറ്റ് ഡയറക്ടർ ഡോ. ആശാ എസ്. കുമാർ,തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയശ്രീ മംഗളൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. ശശികുമാർ, നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിജഅനിൽ, രാജി ബാബു, ആരതിലക്ഷ്മി, ഷേർളിഹെൻട്രി, സേതുലക്ഷ്മി, പുഷ്പലത ബാബുലാൽ, പ്രീതസുരേഷ്,ചവറ ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ, ഡോ. ഷീജ എ.എൽ (മെഡിക്കൽ ഓഫീസർ), ഡോ. ദേവ് കിരൺ (എൻ.എച്ച്.എം, ജില്ലാ പ്രോഗ്രാം മാനേജർ), പ്രൊഫ. ഷകില.കെ (പ്രിൻസിപ്പൽ, സിമെറ്റ്), അജിമേനോൻ (മാനേജർ, ഐ.ആർ.ഇ), അഡ്വ. രാജൻപിള്ള (എം.എസ്.എൻ.ട്രസ്റ്റ്), കെ.ലതീശൻ, വേദവ്യാസൻ,ഹരികൃഷ്ണൻ,ചവറ ഷാ, ഡോ. മേഴ്സി വില്യംസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |