കാസർകോട്: 'തിരഞ്ഞെടുപ്പ് ഗോദയല്ലേ പല അടവുകളും തന്ത്രങ്ങളും വേണ്ടിവരും. രണ്ടു ദിവസം കാത്തിരിക്കൂ..' മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥി മാറ്റവുമായി ബന്ധപ്പെട്ട് ഷാനവാസ് പാദൂരിന്റെ ആദ്യ പ്രതികരണം ഇതാണ്. തീരുമാനം മാറ്റിയത് പാർട്ടി തന്നോട് ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നും തീരുമാനം പാർട്ടിയല്ലേ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ലാ കമ്മിറ്റിയുടെ തീരുമാനം പുറത്തുവന്നയുടനെ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള മുസ്ലിംലീഗിലെ ഒരു വിഭാഗവും ഇടതുമുന്നണി പ്രവർത്തകരിൽ ചിലരും എസ്.ഡി.പി ഐ അടക്കമുള്ള നിരവധി സംഘടനകളും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് ഷാനവാസ് പാദൂരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം അല്പം കാത്തിരിക്കാൻ പറഞ്ഞത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചാൽ മഞ്ചേശ്വരത്ത് മുന്നണിക്ക് വിജയം ഉറപ്പെന്ന് ഷാനവാസ് പറയുന്നു.
കാസർകോട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനും ഷാനവാസിൽ സമ്മർദ്ദമുണ്ട്. ഐ.എൻ.എല്ലിനും ഷാനവാസിനെ കാസർകോട് മത്സരിപ്പിക്കാൻ ആഗ്രഹമുണ്ട്. ഷാനവാസിനെ മുൻനിർത്തി മത്സരിച്ചാൽ കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫിന് കനത്ത വെല്ലുവിളി ഉയർത്താൻ കഴിയുമെന്ന് ഐ.എൻ.എൽ നേതൃത്വം കരുതുന്നുണ്ട്. സി.പി.എം നേതൃത്വം അതിനെ പിന്തുണയ്ക്കുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |