
ഫെബ്രുവരിയിൽ വിലക്കയറ്റം രൂക്ഷമായി
കൊച്ചി: പുതിയ സീരീസനുസരിച്ചുള്ള രാജ്യത്തെ നാണയപ്പെരുപ്പം ഫെബ്രുവരിയിൽ 3.21 ശതമാനമായി ഉയർന്നു. ഭക്ഷ്യ ഉത്പന്നങ്ങൾ, ബിവറേജ്, വസ്ത്രങ്ങൾ, ഹൗസിംഗ്, യൂട്ടിലിറ്റി സേവനങ്ങൾ എന്നിവയുടെ വിലക്കയറ്റമാണ് വിനയായത്. ജനുവരിയിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 2.75 ശതമാനമായിരുന്നു. ജനുവരി മുതൽ വിലക്കയറ്റത്തോത് നിശ്ചയിക്കുന്ന സാധനങ്ങളുടെ പട്ടികയിൽ സമഗ്രമായ മാറ്റമുണ്ടായതിനാൽ മുൻവർഷം ഇതേകാലയളവുമായി കണക്കുകൾ താരതമ്യം ചെയ്യാനാവില്ല. 2023-24 വർഷം അടിസ്ഥാന വർഷമായി കണക്കാക്കിയാണ് പുതിയ സീരീസിൽ വിലക്കയറ്റത്തോത് നിശ്ചയിക്കുന്നത്.
നഗരങ്ങളിലേക്കാൾ ഗ്രാമങ്ങളിൽ വില വർദ്ധനയുടെ തോത് കൂടുതലാണ്. ഉപഭോക്തൃ വില സൂചിക ഗ്രാമങ്ങളിൽ 3.37 ശതമാനവും നഗരങ്ങളിൽ 3.02 ശതമാനവുമാണ്. അവലോകന കാലയളവിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിൽ 3.47 ശതമാനം വർദ്ധനയുണ്ടായി. ജനുവരിയിലിത് 2.13 ശതമാനമായിരുന്നു. തക്കാളി, പീസ്, കോളിഫ്ളവർ എന്നിവയുടെ വില താഴ്ന്നു. സ്വർണം, വെള്ളി ആഭരണങ്ങൾ, കൊപ്ര തുടങ്ങിയവയുടെ വില ഉയർന്നു.
വിലക്കയറ്റത്തിൽ തെലങ്കാന ഒന്നാമത്
ഇത്തവണത്തെ ഉപഭോക്തൃ സൂചികയിൽ 5.02 ശതമാനവുമായി തെലങ്കാനയാണ് വിലക്കയറ്റത്തിൽ ഒന്നാമത്. 3.53 ശതമാനവുമായി രാജസ്ഥാനും 3.5 ശതമാനവുമായി കേരളവുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ആന്ധ്രപ്രദേശ് (3.45 ശതമാനം), പശ്ചിമ ബംഗാൾ(3.44 ശതമാനം) എന്നിവിടങ്ങളിലും വിലക്കയറ്റത്തോത് കൂടുതലാണ്. പഴയ സീരീസിൽ ദീർഘകാലം കേരളം വിലക്കയറ്റത്തിൽ ഒന്നാമതായിരുന്നു.
ക്രൂഡ് പ്രതിസന്ധി വിനയാകും
പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളറിന് അടുത്ത് തുടരുന്നതിനാൽ മാർച്ചിൽ വിലക്കയറ്റം വീണ്ടും രൂക്ഷമാകും. പാചക വാതക ലഭ്യത കുറഞ്ഞതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും അവശ്യ സാധനങ്ങളുടെ വില ഉയർത്തുമെന്നതിനാൽ വീട്ടുചെലവേറും. കഴിഞ്ഞ ദിവസം എണ്ണക്കമ്പനികൾ ഗാർഹിക പാചക വാതക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും വില വർദ്ധിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം മാർച്ചിലെ വിലക്കയറ്റത്തോതിൽ ദൃശ്യമാകും.
പലിശ വർദ്ധനയ്ക്ക് അരങ്ങൊരുങ്ങുന്നു
മാർച്ചിലെ നാണയപ്പെരുപ്പം അപകടകരമായി ഉയർന്നാൽ അടുത്ത മാസം നടക്കുന്ന ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിക്കാൻ നിർബന്ധിതരായേക്കും. ഇന്ധന വിലയിലെ വർദ്ധന സാമ്പത്തിക രംഗത്ത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |