
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും (ഇ.വി.എം) വി.വിപാറ്റിന്റെയും ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ എസ് സുബിൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കളക്ടറുടെ ചേംബറിലാണ് റാൻഡമൈസേഷൻ നടത്തിയത്. റാൻഡമൈസേഷന്റെ പ്രിന്റ് ഔട്ട് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും കൈമാറി.
ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകൾ (ബി.യു), കൺട്രോൾ യൂണിറ്റുകൾ (സി.യു), വിവിപാറ്റ് എന്നിവ ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ്‌വെയർ വഴി അനുവദിക്കുന്ന പ്രക്രിയയാണിത്. ഓരോ പോളിംഗ് ബൂത്തിലേക്കും അനുവദിക്കുന്ന വോട്ട് യന്ത്രങ്ങളുടെ സീരിയൽ നമ്പറുകൾ മുഖേന സ്ഥാനാർത്ഥികൾക്ക് ഇ.വി.എം വിതരണ സമയത്തും വോട്ടെണ്ണൽ സമയത്തും സമാന യന്ത്രം തന്നെയാണ് വോട്ടെടുപ്പിന് ഉപയോഗിച്ചതെന്ന് ഉറപ്പാക്കാനാകും. തിരഞ്ഞെടുപ്പിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.
തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കുള്ള ഇ.വി.എമ്മുകളും വിവിപാറ്റുകളും ബന്ധപ്പെട്ട വരണാധികാരികൾക്കും ഉപ വരണാധികാരികൾക്കും നൽകും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഇവ അതത് നിയമസഭാ മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിക്കും. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക അന്തിമമാക്കിയ ശേഷം, ആദ്യ റാൻഡമൈസേഷൻ നടത്തിയ ഇ.വി.എമ്മുകളുടെയും വിവിപാറ്റുകളുടെയും പട്ടിക മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |