
ക്രൂഡോയിൽ വിലക്കുതിപ്പിൽ ആശങ്കയേറുന്നു
സ്വർണം, ഓഹരി, നാണയ വിപണികളിൽ അനിശ്ചിതത്വം
കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം മുറുകിയതോടെ ക്രൂഡോയിൽ വില കുതിച്ചുയർന്നതിന് പിന്നാലെ ആഗോള വിപണികൾ ഇന്നലെ തകർന്നടിഞ്ഞു.
ഇറാന്റെ ഏറ്റവും വലിയ എണ്ണപ്പാടത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണവും ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നടത്തിയ പ്രത്യാക്രമണവുമാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ഇന്നലെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് എട്ട് ഡോളർ വർദ്ധിച്ച് 114 ഡോളറിലെത്തി. യുദ്ധം വിലക്കയറ്റം രൂക്ഷമാക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാൻ ജൊറോം പവലിന്റെ മുന്നറിയിപ്പും വിപണികളെ മുൾമുനയിലാക്കി. ഇതോടെ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിപണികൾ നിലംപൊത്തി.
ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമാണ്. ആഗോള തലത്തിൽ വിലക്കയറ്റം രൂക്ഷമാകുന്നതിന് ക്രൂഡ് പ്രതിസന്ധി കാരണമാകും. യുദ്ധം തുടങ്ങിയപ്പോൾ ബാരലിന് 70 ഡോളറായിരുന്നു ക്രൂഡോയിൽ വില. ആഗോള ചരക്കു ഗതാഗതത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമൂസ് അടച്ചതോടെ ഗൾഫ് മേഖലയിൽ നിന്നുള്ള ക്രൂഡോയിൽ, പ്രകൃതിവാതകം എന്നിവയുടെ നീക്കം പൂർണമായും നിലച്ചു.
ഇന്നലെ നിക്ഷേപകരുടെ ആസ്തിയിലെ ഇടിവ്
12 ലക്ഷം കോടി രൂപ
തകർന്നടിഞ്ഞ് ഓഹരി വിപണി
ക്രൂഡോയിൽ വിലയിലെ കുതിപ്പും നാണയപ്പെരുപ്പ ഭീഷണിയും എച്ച്.ഡി.എഫ്.സി ബാങ്ക് ചെയർമാന്റെ അപ്രതീക്ഷിത രാജിയും ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെയും രക്തപ്പുഴ സൃഷ്‌ടിച്ചു. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും തകർച്ച രൂക്ഷമാക്കി. സെൻസെക്സ് 2,497 പോയിന്റ് തകർന്ന് 74,207ൽ എത്തി. നിഫ്‌റ്റി 776 പോയിന്റ് ഇടിഞ്ഞ് 23,002ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളിലും കനത്ത ഇടിവുണ്ടായി. ധനകാര്യ, ബാങ്കിംഗ്, വാഹന, കൺസ്യൂമർ ഗുഡ്‌സ് മേഖലകളിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.പി.സി.എൽ, വോഡഫോൺ ഐഡിയ, ബജാജ് ഫിനാൻസ്, വോൾട്ടാസ്, സ്വിഗി എന്നിവയുടെ ഓഹരി വിലയിൽ കനത്ത ഇടിവുണ്ടായി.
ക്രൂഡോയിൽ വില 114 ഡോളറിൽ
ആഗോള സാമ്പത്തിക മേഖലയ്ക്ക് ആശങ്ക സൃഷ്ടിച്ച് ക്രൂഡോയിൽ വില ഇന്നലെ ഒരവസരത്തിൽ 119 ഡോളർ വരെ ഉയർന്നു.എണ്ണപ്പാടങ്ങൾക്കെതിരെ ഇനി ആക്രമണം ഉണ്ടാവില്ലെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെ ക്രൂഡോയിൽ വില 114 ഡോളറിലേക്ക് താഴ്ന്നു. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള എണ്ണ വിപണിയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു. ലോകമൊട്ടാകെ വ്യാവസായിക, കാർഷിക മേഖലകളിൽ ഉത്പാദന ഇടിവുണ്ടാകുമെന്ന ആശങ്കയും ശക്തമാണ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |