
കണ്ണൂർ: ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ കെ.സുധാകരൻ എം.പിയെ കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടി.ഒ. മോഹനൻ വീട്ടിലെത്തി സന്ദർശിച്ചു. സ്ഥാനാർത്ഥിയെ സുധാകരൻ ത്രിവർണഷാൾ അണിയിച്ച് സ്വീകരിച്ചു. ഹൈക്കമാൻഡിനു നൽകിയ വാക്ക് താൻ പാലിച്ചെന്ന് സുധാകരൻ മോഹനനോട് പറഞ്ഞു. കണ്ണൂരിൽ ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സുധാകരൻ പങ്കെടുക്കും. ക്ഷീണിതനാണെന്നും മാദ്ധ്യമങ്ങളോട് കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ വിജയിപ്പിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്ന് ഹൈക്കമാൻഡിനു നൽകിയ വാക്ക് പാലിച്ചുവെന്നാണ് സുധാകരൻ പറഞ്ഞതെന്ന് ടി.ഒ. മോഹനൻ വിശദീകരിച്ചു. സുധാകരന്റെ ഉപദേശം അനുസരിച്ചാണ് മുന്നോട്ടു പോയിട്ടുള്ളതെന്നും അതിനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.സുധാകരനെ സന്ദർശിക്കാൻ നിരവധി പ്രവർത്തകരും നേതാക്കളും ഇന്നലെ വീട്ടിലെത്തിയിരുന്നു.
വിജയപ്രതീക്ഷ പങ്കുവച്ച് മോഹനൻ
കെ.സുധാകരൻ തന്റെയും നേതാവാണെന്നും അദ്ദേഹം മുന്നിൽ നിന്ന് നയിക്കുമെന്നും ടി.ഒ.മോഹനൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയ വേളയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഹൈക്കമാൻഡ് തീരുമാനം വന്നതോടെ എല്ലാം പഴയതുപോലെയായി. കണ്ണൂർ തന്റെ പ്രധാന പ്രവർത്തന മേഖലയാണ്. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. പ്രചാരണത്തിനു സമയം വൈകിയത് വിജയത്തെ ബാധിക്കില്ല. വോട്ടർമാരിലേക്ക് വേഗത്തിലെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |