കണ്ണൂർ: നഗരത്തിൽ വർഷങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർമ്മിക്കുന്ന രണ്ട് ഫ്‌ളൈഓവർ പദ്ധതികളുടെ നിർമ്മാണം ത്വരിതഗതിയിലായി. മേലെ ചൊവ്വയിലും തെക്കീ ബസാർ മുതൽ കാൾടെക്സ് വരെയുമാണ് പാലങ്ങൾ നിർമ്മിക്കുന്നത്. മേലെ ചൊവ്വയിലെ ഫ്‌ളൈഓവർ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. ഗതാഗതം പരമാവധി തടസ്സപ്പെടുത്താതെ നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഊരാളുങ്കൽ സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. 424.60 മീറ്റർ നീളമുള്ള ഫ്‌ളൈഓവറിനോടൊപ്പം 600 മീറ്റർ പുതിയ സർവീസ് റോഡും നിർമ്മിക്കും. തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലേക്ക് പാലം വഴിയും മട്ടന്നൂർ ഭാഗത്തേക്ക് അപ്രോച്ച് റോഡ് വഴിയും ഗതാഗതം സുഗമമാക്കുന്ന രീതിയിലാണ് രൂപകൽപന. തെക്കീ ബസാർ മുതൽ ചേമ്പർ ഹാൾ വരെ 1,093 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഫ്‌ളൈഓവറിന് സർക്കാർ 130 കോടി രൂപ അംഗീകരിച്ചു. പാലത്തിന് 10 മീറ്റർ വീതിയുണ്ടാകും. ഇരുവശങ്ങളിലും സർവീസ് റോഡും നടപ്പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്ബി മുഖേനയാണ് സർക്കാർ ധനസഹായം നൽകുന്നത്. ഇതിനകം 80 ശതമാനം സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ നീക്കം ചെയ്യുന്ന നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പ് തടസ്സപ്പെടുത്താൻ 60ലധികം ഹരജികൾ നൽകിയിരുന്നു. ഇവയിൽ ഭൂരിഭാഗത്തിനും പരിഹാരം കണ്ടെത്തി നടപടികൾ പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |