ശംഖുംമുഖം: വിദേശത്ത് ഉപരിപഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികളെ ലഹരി കടത്തിനുള്ള കാരിയർമാരാക്കി മാറ്റുന്ന ശൃംഖല സജീവമാകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി അടുത്തിടെ പിടിയിലായവരിലേറെയും വിദേശ സർവകലാശാലകളിൽ പഠിക്കുന്നവരോ പഠനം പൂർത്തിയാക്കിയവരോ ആണ്.
കഴിഞ്ഞ ദിവസം പിടിയിലായ രണ്ടുപേർ ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്ന് പഠനം കഴിഞ്ഞെത്തിയ യുവഡോക്ടർമാരാണ്. മാസങ്ങൾക്ക് മുമ്പ് അഞ്ച് കോടിയിലധികം രൂപയുടെ ലഹരിമരുന്നുമായി പിടിക്കപ്പെട്ടതും പഠനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികളിൽ നിന്നായിരുന്നു.
വിദേശ വിമാനത്താവളങ്ങളിൽ വച്ച് ലഹരി മാഫിയകൾ നൽകുന്ന ഉത്പന്നങ്ങൾ സുരക്ഷിതമായി പുറത്തെത്തിച്ചാൽ ലക്ഷങ്ങളാണ് പ്രതിഫലം. ലഹരി ഉപയോഗിക്കുന്നവരാണെങ്കിൽ ലഹരിമരുന്നും ലഭിക്കും. കാരിയർമാരായെത്തുന്ന വിദ്യാർത്ഥികൾക്കൊപ്പം അതേ വിമാനത്തിൽ അവർ പോലും അറിയാതെ മാഫിയയുടെ ഏജന്റുമാരും നിരീക്ഷണത്തിനുണ്ടാകും. ഇതുമൂലം കാരിയർമാർ പിടിക്കപ്പെട്ടാൽ പോലും ലഹരി സംഘത്തിന്റെ പ്രധാന കണ്ണികളിലേക്കെത്താൻ അന്വേഷണ ഏജൻസികൾക്ക് സാധിക്കാറില്ല.
ടൂർ പാക്കേജ് നൽകിയും കടത്ത്
ബാംഗ്ലൂരിൽ പഠിക്കുന്ന വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും ഇത്തരം സംഘങ്ങൾ സജീവമാണ്. മാസങ്ങൾക്ക് മുമ്പ് ബാംഗ്ലൂരിലെ നാല് വിദ്യാർത്ഥികളെ ടൂർ പാക്കേജെന്ന വ്യാജേന ബാങ്കോക്കിലേക്കും തായ്‌ലാൻഡിലേക്കും അയച്ചു, തിരികെ വരുമ്പോൾ പത്ത് കിലോയോളം ഹൈബ്രിഡ് കഞ്ചാവ് കടത്തിയ സംഭവമുണ്ടായിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് വച്ച് ലഹരി ഉത്പന്നങ്ങൾ ഏറ്റുവാങ്ങാൻ കൃത്യമായ സംഘങ്ങൾ തലസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |