
ആലപ്പുഴ : ഐതിഹ്യങ്ങളും, ചരിത്രവും ഉറങ്ങി കിടക്കുന്ന മണ്ണാണ് ചെങ്ങന്നൂർ. ചെങ്കുന്ന് എന്ന് വിളിച്ച് തുടങ്ങി ഒടുവിൽ ചെങ്ങന്നൂരായി പരിണമിച്ച സ്ഥലത്തിന് വലിയ സാംസ്കാരിക ചരിത്രമാണുള്ളത്. ചെങ്ങന്നൂരിൽ ഇത്തവണ ജനവിധി തേടുന്ന മുന്നണി സ്ഥാനാർത്ഥികളെല്ലാം ചെങ്ങന്നൂർ മണ്ഡലം നിവാസികളാണെന്ന പ്രത്യേകതയുണ്ട്.
യു.ഡി.എഫിനായി എബി കുര്യാക്കോസും എൽ.ഡി.എിനായി സജി ചെറിയാനും എൻ.ഡി.എയ്ക്കായി എം.വി. ഗോപകുമാറുമാണ് മത്സര രംഗത്തുള്ളത്.
ഐക്യ കേരളം രൂപപ്പെട്ട ആദ്യ തിരഞ്ഞെടുപ്പ് മുതൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ ഒരു കാലത്തും സ്ഥിരമായി ആരോടും കൂറ് പുലർത്താത്ത മണ്ഡലമാണിത്. പക്ഷേ, അതിനൊരു തിരുത്തിന്റെ കാൽ നൂറ്റാണ്ടുണ്ട്. കൈപ്പത്തി മാത്രം ജയിച്ചു കയറിയ 25 വർഷം. 1991 മുതൽ 2016 വരെ യു.ഡി.എഫ് കുത്തകയാക്കിയ മണ്ഡലമായി ചെങ്ങന്നൂർ മാറി. 2016ൽ തന്റെ രണ്ടാമത്തെ പോരാട്ടത്തിൽ കെ.കെ.രാമചന്ദ്രൻ നായർ ഇവിടെ ചെങ്കൊടി പാറിപ്പിച്ചു. അദ്ദേഹത്തിന്റെ മരണത്തിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും 2021ലും സജി ചെറിയാനിലൂടെ എൽ.ഡി.എഫ് മണ്ഡലം നിലനിറുത്തി.
നായർ, ക്രിസ്ത്യൻ,ഈഴവ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ സമുദായസമവാക്യങ്ങളും അടിയൊഴുക്കുകളും നിർണായകമാകും ക്രൈസ്തവരിൽ ഓർത്തഡോക്സ് വിഭാഗമാണ് കൂടുതൽ. അതു കഴിഞ്ഞാൽ മാർത്തോമ വിഭാഗം. എം.എൽ.എ, മന്ത്രി എന്നീനിലകളിൽ മുൻകാലങ്ങളിൽ ചെയ്ത പ്രവർത്തനങ്ങളും ജനസമ്മതിയും സജി ചെറിയാന് അനുകൂലമാകുമെന്ന് ഇടതുമുന്നണി കരുതുമ്പോൾ സർക്കാരിനെതിരായ ജനവികാരവും മാർത്തോമ വിഭാഗക്കാരനായ എബി കുര്യാക്കോസിന്റെ സ്ഥാനാർത്ഥിത്വവും മണ്ഡലം തിരിച്ചുപിടിക്കാനുപകരിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. ക്രിസ്ത്യൻ വോട്ടുകളിലെ ഭിന്നിപ്പിലും ഹിന്ദുവോട്ടുകളിലുണ്ടാകുമെന്ന് കരുതുന്ന ഏകീകരണത്തിലുമാണ് എൻ.ഡി.എ പ്രതീക്ഷ.
30,000-35,000 സംഘടനാ വോട്ടുകൾ മണ്ഡലത്തിൽ ബി.ജെ.പി.ക്കുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ ബ്ളോക്ക് പഞ്ചായത്തിന് പുറമെ മുളക്കുഴ , വെൺമണി, മാന്നാർ പഞ്ചായത്തുകളിൽ മാത്രമേ എൽ.ഡി.എഫിന് ഭരണം നിലനിർത്താൻ കഴിഞ്ഞിട്ടുള്ളൂ.
സമുദായ നിലപാട് നിർണായകം
1. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.എൽ.എ സജി ചെറിയാൻ ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് മത്സരിക്കുന്നത്
2. ഭരണവിരുദ്ധവികാരം മുതലെടുത്ത് ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്
3. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം ആവർത്തിക്കാനുള്ള ലക്ഷ്യവുമായാണ് ചെങ്ങന്നൂരിൽ ബി.ജെ.പിയുടെ പോരാട്ടം
വോട്ട് ശതമാനം
നായർ : .32%
ക്രിസ്ത്യൻ: 30%
ഈഴവ : 24%
മണ്ഡലം
ചെങ്ങന്നൂർ നഗരസഭ, ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെണ്മണി പഞ്ചായത്തുകൾ, മാവേലിക്കര താലൂക്കിലെ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്
വോട്ടിംഗ് നില 2021
സജി ചെറിയാൻ(എൽ.ഡി.എഫ്)............71,502
എം.മുരളി(യു.ഡി.എഫ്)............................39,409
എം.വി ഗോപകുമാർ(എൻ.ഡി.എ)..........34,620
ഭൂരിപക്ഷം....................................................32,093
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |