ഇലവുംതിട്ട : യുവാക്കളെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേരെ പൊലീസ് പിടികൂടി. പത്തനംതിട്ട വള്ളിക്കോട് കൊടുമണ്ണേത്ത് വീട്ടിൽ ജിബിൻ കെ.ജോയ് (24) , മെഴുവേലി രാമൻചിറ ശ്രേയസ് ചർച്ചിന് സമീപം പുത്തൻപുര മേലേതിൽ പവികൃഷ്ണ (18) , ഇലവുംതിട്ട നെടിയകാല കോട്ടുപ്പാറതടത്തിൽ അഭിഷിക് (22), ഇലവുംതിട്ട രാമൻചിറ പടിഞ്ഞാറ്റിൻകര സായൂജ് സുരേഷ് ബാബു (24), ചെന്നീർക്കര മാത്തൂർ കുന്നത്തേത്ത് ലക്ഷംവീട്ടിൽ ശരത് കുമാർ (27), കടമ്മനിട്ട നാരങ്ങാനം ഇളപ്പുങ്കൽ കുറ്റിയിൽ അനന്തു കുമാർ (24) എന്നിവരെയാണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. മാത്തൂർ വെള്ളിനിക്കടവ് സ്വദേശികളായ അഖിത്ത് വി.നായർ, അലൻ ജോയ് മാത്യു , ഇവരുടെ സുഹൃത്തായ ഓമല്ലൂർ സ്വദേശി അഭിജിത്ത് എന്നിവരെ ആളൊഴിഞ്ഞ സ്കൂൾഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി ബിയർ കുപ്പിക്കൊണ്ടും മടലുകൊണ്ടും മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ചെന്നീർക്കര അമ്പലത്തിലെ ഉത്സവത്തിനിടെ മദ്യലഹരിയിൽ ആയിരുന്ന ഒന്നാംപ്രതി ജിബിൻ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഇയാൾക്ക് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. അതിൽ ഉൾപ്പെട്ടവരെന്ന് തെറ്റിദ്ധരിച്ചാണ് പരാതിക്കാരായ ചെറുപ്പക്കാരെ സംഘം മർദ്ദിച്ചത്. ഇലവുംതിട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് കരിം , സബ് ഇൻസ്‌പെക്ടർ മുഹമ്മദ് യാസീൻ , എസ്.സി.പി.ഒമാരായ അനിൽ കുമാർ, ശ്രീരാജ് , രാകേഷ് , ശ്രീജിത്ത് , അനൂപ് , സി.പി.ഒമാരായ പ്രശോഭ് , ശരത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
സ്ഥിരം കുറ്റവാളികൾ
പിടിയിലായവർ പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും ചെങ്ങന്നൂർ , കരുനാഗപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിലും കൊലപാതക ശ്രമം, മോഷണം , പിടിച്ചുപറി , മയക്കുമരുന്ന് കച്ചവടം തുടങ്ങി നിരവധി കേസുകളിൽ പ്രതികളും സാമൂഹ്യവിരുദ്ധരും സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ് പറഞ്ഞു. ഇതിൽ ഒന്നാംപ്രതി ജിബിൻ, നാലാം പ്രതി സായൂജ് എന്നിവർ മോഷണം പിടിച്ചുപറി കത്തിക്കുത്ത് ഉൾപ്പെടെ ഒൻപത് വീതം കേസുകളിൽ പ്രതികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |