
പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനാൽ ജി.സി.സി. രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഇന്ത്യയുടെ പിന്തുണ മികച്ച രീതിയിൽ തുടരും. ഇതിനായി എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു എം.എ യൂസഫലിയുടെ പ്രതികരണം. ഭക്ഷ്യോത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിനായുള്ള ലുലുവിന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയെ എം.എ യൂസഫലി അറിയിച്ചു. 34ൽ അധികം ചാർട്ടേഡ് വിമാനങ്ങളിലും കപ്പലുകളിലുമായി 15,000 ടണ്ണിലധികം ഭക്ഷ്യോത്പന്നങ്ങളാണ് ഗൾഫ് മേഖലയിലേക്ക് ലുലു എത്തിച്ചത്. രാഷ്ട്രീയ സംഘർഷം ജി.സി.സി രാജ്യങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ലുലു ഗ്രൂപ്പ് എടുത്തിട്ടുണ്ടെന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് ദിവസേന പ്രത്യേകം ഏർപ്പെടുത്തിയ വിമാനങ്ങളും കപ്പൽ സർവീസുകളും ഇതിനായി ഉപയോഗിക്കുന്നതായി യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു. ജിസിസി രാഷ്ട്രങ്ങളുമായി സുപ്രധാന വാണിജ്യപങ്കാളിത്വമുള്ള രാജ്യമാണ് ഇന്ത്യ. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്കാവശ്യമായ എല്ലാ സഹായ സഹകരങ്ങളും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി എം.എ യൂസഫലിക്ക് ഉറപ്പ് നൽകി. ലുലുവിന്റെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങൾ വഴിയാണ് ഇന്ത്യയിലെ കാർഷിക മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങൾ ജി.സി.സിയിലേക്ക് ലഭ്യമാക്കിയത്. ഗൾഫ് രാജ്യങ്ങളിൽ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യതയ്ക്കൊപ്പം ഇന്ത്യയിലെ കാർഷിക മേഖലയ്ക്കും കയറ്റുമതി രംഗത്തിനും ഇത് വലിയ പിന്തുണയാണ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |