
ആലപ്പുഴ: ആലപ്പുഴയുടെ സ്നേഹം ഏറ്റുവാങ്ങിയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ കേരളത്തിലെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. മുഹമ്മ കാവുങ്കൽ ദേവസ്വം മൈതാനത്ത് ആയിരങ്ങൾ തടിച്ചുകൂടി. രാവിലെ 10.55ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ രാഹുലെത്തുന്നതറിഞ്ഞ് ധാരാളം പേർ പ്രദേശത്ത് എത്തിയെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഉദ്യോഗസ്ഥർ ജനങ്ങളെ ദൂരേക്ക് നീക്കി. 10.59ന് മണ്ണഞ്ചേരി കാവുങ്കൽ ദേവസ്വം മൈതാനത്തേക്ക് പുറപ്പെട്ടു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയും ഒപ്പമുണ്ടായിരുന്നു. 11.20ഓടെ മൈതാനത്തെത്തി. രാഹുൽ എത്തിയതോടെ അദ്ദേഹത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ആരവം ഉയർന്നു. തുടർന്ന് ആവേശഭരിതമായ പ്രസംഗം. എൽ.ഡി.എഫിന്റെ ഭരണം കേരളത്തെ പിന്നോട്ടടിച്ചതും നേതാക്കൾ പാർട്ടി വിട്ടതുമടക്കമുള്ളവ പരാമർശിച്ചു. വേദിയിലിരുന്ന മുൻമന്ത്രിയും അമ്പലപ്പുഴ മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി. സുധാകരനെ പിന്തുണച്ചുകൊണ്ടായിരുന്നു. എൽ.ഡി.എഫിലെ മുതിർന്ന നേതാവ് നമുക്കൊപ്പമിരിക്കുന്നത് അദ്ദേഹം ചിന്താരീതി പെട്ടെന്ന് മാറ്റിയതുകൊണ്ടോ അവസരവാദംകൊണ്ടോ അല്ല. അടിസ്ഥാനപരമായ മാറ്രം എൽ.ഡി.എഫിന് ഉണ്ടായതുകൊണ്ടാണെന്ന് രാഹുൽ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥികളായ എ.ഡി.തോമസ്,എം.ലിജു,റെജി ചെറിയാൻ തുടങ്ങിയവരെയും രാഹുൽഗാന്ധി ഷാൾ അണിയിച്ച് വിജയാശംസകൾ നേർന്നു. അരമണിക്കൂറോളം നീണ്ടു പ്രസംഗം അവസാനിച്ചപ്പോഴും കരഘോഷം ഉയർന്നു.
ചുണ്ടൻവള്ളം മുതൽ
നെയ്മീൻ വരെ
മത്സ്യത്തൊഴിലാളിയായ കെ.എസ്.യു ജില്ലാ പ്രസിഡന്റും ആലപ്പുഴ മണ്ഡലം സ്ഥാനാർത്ഥിയുമായ എ.ഡി. തോമസിന്റെ മണ്ഡലത്തിൽ രാഹുൽ നേരിട്ടെത്തിയതിലുള്ള സന്തോഷം പങ്കിടാൻ മത്സ്യത്തൊഴിലാളികൾ സമ്മാനിച്ചത് നെയ്മീനായിരുന്നു. അമ്പലപ്പുഴ നീർക്കുന്നം സ്വദേശി അനിൽകുമാർ,ചെത്തി സ്വദേശി സി.എസ്. പ്രവീൺ എന്നിവർ ചേർന്നാണ് മത്സ്യം സമ്മാനിച്ചത്. അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ രാഹുൽ ഗാന്ധിയെ പൊന്നാടയണിയിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ് ഷാൾ അണിയിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ.എം.പി. പ്രവീൺ ചുണ്ടൻ വള്ളത്തിന്റെ മാതൃക സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |