തിരുവനന്തപുരം: എഫ്.സി.ആർ.എയുടെ പേരിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ക്രൈസ്തവ സഭാ പ്രിതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രൈസ്തവ വിഭാഗങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് യോഗം നടത്തിയത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പണമൊഴുക്ക് തടയുക മാത്രമാണ് ലക്ഷ്യം. തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട് പരിഭ്രാന്തരായ കോൺഗ്രസ്, കമ്മ്യൂണിസ്റ്റു പാർട്ടികൾ നുണപ്രചാരണം നടത്തുകയാണ്. ഇത് ജനങ്ങൾ തള്ളിക്കളയണം. 2010ൽ കോൺഗ്രസാണ് എഫ്.സി.ആർ.എ ഭേദഗതി കൊണ്ടുവന്നത്. രാജ്യത്തേക്ക് വരുന്ന ഫണ്ട് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരവാദത്തിനുമായി ഉപയോഗിക്കുന്നുണ്ട്. ഇത് തടയണം. ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
ലത്തീൻ അതിരൂപതാ വികാരി ജനറൽ യൂജിൻ പെരേര, ഡോ. മേരി ജോൺ, ഫാ. ആന്റണി അരയ്ക്കത്തറ, സീറോമലബാർ സഭ, ഫാ. ജോൺതക്കേക്കര, വികാരി ജനറൽ ചങ്ങനാശേരി അതിരൂപത, ഫാ. അഡ്വ.ജോസഫ് വെണ്ണമൂട്ടിൽ, ജുഡീഷ്യൽ വികാരി തിരുവനന്തപുരം മേജർ അതിരൂപത, ഫാ.സിജോ പാഴപ്പിള്ളി, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്, സോണി ജോൺ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, ബ്രദർ ഡോ.ഫ്രാൻസിസ് ആൽബർട്ട്, ലത്തീൻ കത്തോലിക്കാ അതിരൂപത എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |