
തൊടുപുഴ: ഓടയിൽ നിന്നുള്ള ദുർഗന്ധം മൂലം നഗരത്തിൽ പാതയോരങ്ങളിലൂടെയുള്ള കാൽ നടയാത്ര അസഹനീയമാകുന്നു. മലിനജലം കെട്ടിക്കിടന്നാണ് പലയിടത്തും ദുർഗന്ധമുണ്ടാകുന്നത്. റോട്ടറി ജംഗ്ഷൻ, ഗാന്ധിയസ്ക്വയർ, ഇടുക്കി റോഡ്, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മങ്ങാട്ടുകവല തുടങ്ങിയ ഇടങ്ങളിലെല്ലാം ദുർഗന്ധം വമിക്കുന്ന നിരവധിസ്ഥലങ്ങളുണ്ട്. ഓടകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകളുടെ വിടവിലൂടെയാണ് ദുർഗന്ധം പുറത്തേക്ക് വമിക്കുന്നത്. ചിലയിടങ്ങലിൽ സ്ലാബില്ലാത്തതും സ്ഥിതി രൂക്ഷമാക്കുന്നുണ്ട്. ഓടയിലേക്ക് ഒഴുക്കുന്ന മലിനജലം കെട്ടിക്കിടക്കുന്നതാണ് ദുർഗന്ധം രൂക്ഷമാകാൻ കാരണം. മലിനജലം കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഓടകളിലേക്ക് അനധികൃതമായി ശുചിമുറി മാലിന്യങ്ങൾ പൈപ്പ് വഴി തുറന്നുവിടുന്നതും പ്രശ്നത്തിന് പ്രധാനകാരണമാണ്. മഴക്കാലപൂർവ്വശുചീകരണങ്ങളുടെ ഭാഗമായി ഓടയിലെ മാലിന്യങ്ങൾ നഗരസഭ നീക്കാറുണ്ടെങ്കിലും തുടർച്ചയായി മാലിന്യമൊഴുക്കുന്നതിനാൽ പ്രശ്നം പരിഹാരമില്ലാതെ നീളുകയാണ്.ചില കെട്ടിട ഉടമകൾക്കെതിരെ നഗരസഭ പിഴ ചുമത്തുന്നുണ്ടെങ്കിലും ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കാനയിൽ മലിനജലം കെട്ടിക്കിടക്കുന്നു
റോട്ടറി ജംഗ്ഷന് സമീപം പാതയോരത്തുള്ള കാനയിൽ മലിനജലം കെട്ടിക്കിടന്ന് വമിക്കുന്ന ദുർഗന്ധം മൂലം കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കാനയിൽ പകുതിയോളം വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതിനു സമീപം ഈച്ച, കൊതുക് എന്നിവയുടെ ശല്യവും കൂടുതലാണ്. നഗരത്തിലെ തിരക്കേറിയ ജംഗ്ഷനിൽ ഒന്നാണിത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ നിരവധി യാത്രക്കാരാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. കാനയ്ക്കു മുകളിൽ സ്ലാബ് ഇല്ലാത്തതാണ് അമിതമായി ദുർഗന്ധത്തിന് പ്രധാന കാരണം. കെട്ടിക്കിടക്കുന്ന മാലിന്യം നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം എന്ന ആവശ്യം ശക്തമാണ്.
പ്രധാന പ്രശ്നങ്ങൾ
ഓട വൃത്തിയാക്കുന്നതിനായി വെട്ടുന്ന പുല്ലും മറ്റ്മാലിന്യങ്ങളും ഓടയിൽ തന്നെയിടുന്നത് ഇത്ചീഞ്ഞുനാറാൻ കാരണമാകുന്നു.
പലയിടത്തും ഓവുചാലിലേക്ക് ശുചിമുറി മാലിന്യങ്ങൾ അടക്കമുള്ള അനധികൃത മാലിന്യ നിക്ഷേപങ്ങൾ ഒഴുക്കുന്നത്.
വെള്ളക്കെട്ട് ഒഴിവാക്കാൻ പണിത ഓടകളിൽ പലതിനും കൃത്യമായി ഒഴുക്കില്ലാത്തതുമൂലമുള്ള അപാകത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |