
കൊച്ചി: രണ്ടുനാൾ മാത്രം ശേഷിക്കെ വോട്ടെടുപ്പ് സുഗമവും സുരക്ഷിതവുമായി നടത്താനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. രാഷ്ട്രീയപ്പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനും ഉദ്യോഗസ്ഥരും തിരക്കിലായി. അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി പ്രവർത്തകരും നേതാക്കളും.
23 മൂന്ന് ദിവസം മാത്രം പ്രചാരണത്തിന് ലഭിച്ച ഇത്തവണ തീവ്രപ്രചാരണമാണ് നടന്നത്. അവസാനവട്ട കുടുംബയോഗങ്ങൾ ഉൾപ്പെടെ തകൃതിയായി നടക്കുകയാണ്. സ്ലിപ്പ് വിതരണം, സ്ഥാനാർത്ഥിയുടെ ചിഹ്നവും ഫോട്ടോയും പതിപ്പിച്ച കാർഡ് വിതരണം, ബൂത്ത് ഒരുക്കൽ എന്നിവയും തകൃതി.
ചെലവിൽ പണികിട്ടി
ചെലവ് കണക്ക് സമർപ്പിക്കൽ മുന്നണികളെ വിഷമിപ്പിച്ചു. ഓരോ ആഴ്ചയും ചെലവ് സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാക്കണം. പോസ്റ്ററുകൾ, ഫോൺവിളികൾ, സപ്ലിമെന്റുകൾ, പരസ്യങ്ങൾ തുടങ്ങിവയെല്ലാം പി.ആർ.ഡി നിശ്ചിത നിരക്കിൽ സമർപ്പിക്കണം. ചെലവ് നിരീക്ഷകർ സൂക്ഷ്‌മപരിശോധന നടത്തുമ്പോൾ വിശദീകരണം നൽകണം.
കൊട്ടിക്കലാശം ഇന്ന്
പരസ്യ പ്രചാരണ പരിപാടികൾക്ക് അവസാനം കുറിച്ചുള്ള കൊട്ടിക്കലാശം ഇന്ന്. പാർട്ടികൾക്ക് മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ഒത്തുചേരാം. കരുത്ത് കാട്ടാനുള്ള വേദിയായി കൊട്ടിക്കലാശം മാറും. നാളെ നിശബ്ദ പ്രചാരണമാണ്.
മെഷീനുകൾ റെഡി
സ്ഥാനാർത്ഥികളുടെ പേരും ചിഹ്നങ്ങളും സജ്ജമാക്കിയ വോട്ടിംഗ് മെഷീനുകളുടെ വിതരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഓരോ ബൂത്തിലേക്കും വേണ്ട വോട്ടിംഗ് മെഷീനുകളും അധിക മെഷീനുകളും ഉൾപ്പെടെയാണ് വിതരണം ചെയ്യുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |