
അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടി
കൊച്ചി: രാജ്യത്ത് പെട്രോളിന്റെയും ഗാർഹിക ഉപഭോഗത്തിനുള്ള എൽ.പി.ജി ഗ്യാസിന്റെയും വിതരണം സുഗമമാണെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ) അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇന്ധനക്ഷാമം രൂക്ഷമാണെന്ന പ്രചാരണത്തെത്തുടർന്നാണ് കമ്പനിയുടെ വിശദീകരണം. കുപ്രചരണങ്ങൾക്കും അനധികൃത വ്യാപാരങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എച്ച്.പി.സി.എൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിനുശേഷം ഇതിനോടകം രാജ്യത്ത് 3.8 കോടി ലിറ്റർ പെട്രോളിന്റെയും 6.9 കോടി ലിറ്റർ ഡീസലിന്റെയും വ്യാപാരമാണ് നടത്തിയത്. 9951 ടാങ്കറുകളിലാണ് രാജ്യത്തുടനീളമുള്ള പമ്പുകളിലേക്ക് ഇന്ധനമെത്തിച്ചത്. ഏപ്രിൽ 4ന് മാത്രം വ്യപാരസ്ഥാപനങ്ങളിലേക്കും ഗാർഹിക ഉപഭോക്താക്കൾക്കുമായി ആകെ 14.40 ലക്ഷം എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്തു.
വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകളുടെയും എണ്ണ വിതരണ കമ്പനികളുടെയും സഹകരണത്തോടെ രാജ്യവ്യാപകമായി നടത്തിയ 4028 പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയ 53 വിതരണക്കാർക്കെതിരെ നടപടിയെടുത്തു. 20 ഏജൻസികളുടെ വിതരണാവകാശം സസ്‌പെൻഡ് ചെയ്തു. അനധികൃതമായി വിതരണത്തിന് എത്തിച്ച 3163 സിലിണ്ടറുകൾ കണ്ടുകെട്ടി. പാചകവാതക ക്ഷാമമില്ലെന്നും ഉപഭോക്താക്കൾ വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും കമ്പനി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |