
ന്യൂഡൽഹി: ഇന്ത്യ-ബംഗ്ളാദേശ് അതിർത്തി കാക്കാൻ ഇനി മുതലകളും വിഷപ്പാമ്പുകളും എത്തും. തമാശയല്ല. അതിർത്തിയിൽ വേലികെട്ടാൻ കഴിയാത്ത വെള്ളക്കെട്ടുള്ള മേഖലകളിൽ ഇതാണ് പറ്റിയ മാർഗ്ഗമെന്നാണ് കേന്ദ്ര നിരീക്ഷണം. ചതുപ്പിലും നദിയിലും മുതലകളെയും പാമ്പുകളെയും വളർത്തി നുഴഞ്ഞുകയറ്റം തടയാമെന്ന് ബി.എസ്.എഫ് നിർദ്ദേശിച്ചതായാണ് അറിയുന്നത്.
4,096 കിലോമീറ്റർ അതിർത്തിയിൽ ഏകദേശം 175 കിലോമീറ്റർ ഭാഗം നദീതീരവും ചതുപ്പുനിലവുമാണ്. ഇതുവഴി നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് കടത്തും സ്വർണക്കടത്തും പതിവാണ്. അതിനാലാണ് പ്രകൃതിദത്ത പ്രതിരോധമെന്ന നിലയിൽ പാമ്പുകളെയും മുതലകളെയും ഉപയോഗിക്കാനുള്ള നിർദ്ദേശം.
പക്ഷേ, ഇവയെ ശേഖരിക്കുന്നതും വെള്ളക്കെട്ടുകളിൽ നിക്ഷേപിക്കുന്നതും വെല്ലുവിളിയാണെന്ന് സേനയിലുള്ളവർ പറയുന്നു. വിഷപാമ്പുകളെയും മനുഷ്യരെ ആക്രമിക്കുന്ന മുതലകളെയുമാണ് ഉപയോഗിക്കുന്നതെങ്കിൽ ജനനിബിഡമായ അതിർത്തി ഗ്രാമങ്ങളിൽ അത് ഭീഷണിയാകാനുമിടയുണ്ട്.
കഴിഞ്ഞ ജനുവരിയിൽ, ബി.എസ്.എഫ് 32-ാം ബറ്റാലിയൻ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ബിസ്കറ്റുകൾ പിടിച്ചെടുത്തിരുന്നു. 2025 നവംബറിൽ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ബംഗ്ലാദേശി കള്ളക്കടത്തുകാരൻ ബി.എസ്.എഫിന്റെ വെടിയേറ്റ് മരിച്ചു.
ഔദ്യോഗിക തീരുമാനം?
ആഭ്യന്തര മന്ത്രാലയത്തിൽ ചർച്ച നടന്നെങ്കിലും ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് ബി.എസ്.എഫ് വൃത്തങ്ങൾ അറിയിച്ചു. പക്ഷേ, നടപ്പാക്കേണ്ടി വന്നാൽ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ മാർച്ച് 26ന് ബി.എസ്.എഫ് ആസ്ഥാനത്തു നിന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചെന്നാണ് സൂചന. അതേസമയം, ഡ്രോണുകൾ, സെൻസറുകൾ, ക്യാമറകൾ, മറ്റ് ആധുനിക സുരക്ഷാ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് അതിർത്തി നിരീക്ഷണം ബി.എസ്.എഫ് ശക്തിപ്പെടുത്തുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |