
തൊടുപുഴ: നാടിന്റെ മുക്കിലും മൂലയിലും നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസനം മുഖ്യവിഷയമാണെങ്കിലും തൊടുപുഴ നഗരം ഇരുട്ടിലാണ്. പാതയോരങ്ങളിൽ വഴിവിളക്കുകൾ മിഴിയടച്ചതോടെയാണ് നഗരത്തിലെ വിവിധയിടങ്ങൾ ഇരുട്ടിലമർന്നിരിക്കുന്നത്. കേടായ വഴിവിളക്കുകൾ പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനം അധികൃതർ നടത്തുന്നുണ്ടെങ്കിലും ഒന്നും നടപ്പാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. എട്ടോളം ബൈപ്പാസുകളും മറ്റ് നിരവധി പോക്കറ്റ് റോഡുകളുമുള്ള നഗരത്തിലെ പലയിടങ്ങളും ഇരുട്ടിലാണ്. രാത്രികാലങ്ങളിൽ കാൽ നടയാത്രക്കാരും വിവിധ സ്ഥാപനങ്ങളിൽ നിന്ന് ജോലി കഴിഞ്ഞെത്തുന്ന ജീവനക്കാരുമൊക്കെ ഭയത്തോടെയാണ് നിരത്തിലൂടെ നടക്കുന്നത്. ഇരുട്ടുമൂടി വിജനമായ പാതകളിൽ വാഹനങ്ങളുടെ വെളിച്ചമാണ് കാൽനട യാത്രക്കാർക്ക് ഏക ആശ്വാസം. ചിലയിടങ്ങളിൽ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും വെളിച്ചം ആശ്രയമാകാറുണ്ട്.
ബസ് കാത്തിരിപ്പ്
കേന്ദ്രങ്ങളും ഇരുട്ടിൽ
നഗരത്തിലെ പ്രധാനപ്പെട്ടയിടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇരുട്ട്മൂടിയിട്ട് മാസങ്ങളായെങ്കിലും ഒരു ബൾബ് പോലുംമാറ്റിയിട്ടിട്ടില്ല. രാത്രികാലങ്ങളിൽ ബസ് കാത്തിരിക്കുന്ന സ്ത്രീകളടക്കമുള്ളവർ ഇരുട്ടിലാണ് പലയിടത്തും നിൽക്കുന്നത്. പല കേന്ദ്രങ്ങളിലും ഇരുട്ടിൽ മദ്യപാനികളടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ബസിനായുള്ള കാത്തിരിപ്പ്. കുട്ടികളുമായി എത്തുന്നവർക്കാണ് ഏറെ ദുരിതം. പ്രായമായവർക്കും കാത്തിരിപ്പ് ദുരിതമാണ്. പലയിടത്തും പൊതുജനങ്ങൾക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് തുണ. ഇടയ്ക്ക് പെയ്യുന്ന വേനൽമഴയിൽ പല കേന്ദ്രങ്ങളും ചോർന്നൊലിക്കുന്നതിനാൽ ദുരിതം ഇരട്ടിയാക്കുന്നു. ബസിൽ കയാറാനുള്ള ഓട്ടത്തിനിടയിൽ ചെളിയിൽ കുതിർന്ന് കിടക്കുന്ന തറയിൽ തെന്നി യാത്രക്കാർ വീഴുന്നതും ഒറ്റപ്പെട്ട സംഭവമല്ല. ചിലയിടങ്ങൾ രാത്രികാലങ്ങളിൽ തെരുവ് നായ്ക്കൾ കൈയടക്കുന്നതും മറ്റൊരു പ്രശ്നമാണ്.
''കേടായ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ കേടായ ബൾബുകൾ അതത് പ്രദേശത്തെ കൗൺസിലർമാരുടെ നിർദ്ദേശമനുസരിച്ച് മാറ്റിയിടും ""
-സാബിറ ജലീൽ (നഗരസഭ ചെയർപേഴ്സൺ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |