
ബംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി. ഏത് സമയത്തും രാജ്യത്ത് ലഭ്യമായ ഇന്ധനമാണ് പെട്രോളെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര പൊതുവിതരണ മന്ത്രിയുടെ പ്രസ്‌താവന. കർണാടകയിൽ 372 ഓട്ടോ എൽപിജി വിതരണകേന്ദ്രങ്ങളുള്ളതിൽ സർക്കാർ ഉടമസ്ഥതയിലുള്ളത് 72 എണ്ണമാണ്. ബാക്കി 300 എണ്ണം സ്വകാര്യ കമ്പനികളുടേതാണ്. ആഗോളതലത്തിലെ വിലക്കയറ്റത്തെ തുടർന്ന് അവർ കിലോയ്‌ക്ക് 110 രൂപ വരെ വിലകൂട്ടി. പക്ഷെ കേന്ദ്ര സർക്കാർ എൽപിജി വില വർദ്ധിപ്പിച്ചിട്ടില്ലെന്ന് പ്രഹ്‌ളാദ് ജോഷി വ്യക്തമാക്കി. ഇവിടെ കിലോയ്‌ക്ക് 89 രൂപയ്‌ക്ക് തന്നെയാണ് വിൽക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ ഓട്ടോ എൽപിജി വിഭവങ്ങൾ പരിമിതമാണ്. രാജ്യത്ത് ഏകദേശം 60 ശതമാനം എൽപിജി ഉൽപാദനമുണ്ട്. 40 ശതമാനം ഇറക്കുമതി ചെയ്യുന്നു. സർക്കാർ ഉടമസ്ഥതയിലെ ഓട്ടോ എൽപിജി വിതരണ കേന്ദ്രങ്ങളിലെല്ലാം വലിയ ക്യൂ കാണുന്നു, അതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിനെ ആശ്രയിക്കുന്നതാകും നല്ലത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ വലിയ നഗരങ്ങളിൽ ഭൂരിഭാഗവും ഓടിയിരുന്നു എൽപിജി ഓട്ടോറിക്ഷകൾ ഇപ്പോൾ എൽപിജി ക്ഷാമത്തെ തുടർന്ന് ബുദ്ധിമുട്ടുകയാണ്. ഏറെനേരം ക്യൂനിന്നാണ് വാതകം നിറയ്‌ക്കാൻ ഡ്രൈവർമാർക്ക് സാധിക്കുന്നത്. ബംഗളൂരുവിൽ കാളവണ്ടിയിൽ കയറി കന്നഡ ചാലവാലി വാട്ടാൾ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |