
ആലപ്പുഴ: സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കാനിരിക്കെ ഗുരുതര ആരോപണവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ. അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്നാണ് സുധാകരന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ ഡിവൈഎസ്‌പിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നുവെന്നാണ് സുധാകരന്റെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. സിപിഎം സഹായത്തോടെ എസ്‌ഡിപിഐ കലാപത്തിന് ശ്രമിക്കുകയാണ്. തനിക്ക് വോട്ട് ചെയ്യാനെത്തുന്നവരെ തടയുമെന്ന് നേതാക്കൾ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയിലുണ്ട്. അമ്പലപ്പുഴ സിപിഎം ഏരിയാ കമ്മിറ്റി അംഗം പ്രശാന്ത് എസ് കുട്ടി, അരുൺ, എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കെ പൊന്നാട് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി.
തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ ഒന്നും ചോദ്യംചെയ്യുന്നില്ല. സിപിഎം, എസ്‌ഡിപിഐ നേതാക്കൾ അപവാദം പ്രചരിപ്പിക്കുകയാണ്. തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. ഡ്രൈവർ പ്രദീപിന് വധഭീഷണിയുണ്ടെന്നും ജി സുധാകരന്റെ പരാതിയിൽ പറയുന്നു.
ജി സുധാകരന്റെ പരാതി ലഭിച്ചതായി ആലപ്പുഴ എസ്‌പി മോഹനചന്ദ്രൻ വ്യക്തമാക്കി. പരാതിയിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തീവ്രവാദ സാന്നിദ്ധ്യം സംബന്ധിച്ച് ഐ ബി, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകൾ ഇല്ല. അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക് ഇന്നലെയാണ് സുധാകരൻ പരാതി കൈമാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |