
* നിർദ്ദേശം അപകടസാദ്ധ്യത കണക്കിലെടുത്ത്
കൊച്ചി: മെട്രോറെയിൽ തൂണുകൾക്കരികിലെ റോഡുകളിൽ അപകടഭീഷണി സൃഷ്ടിക്കുന്ന നിരപ്പുവ്യത്യാസം അടിയന്തരമായി പരിഹരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റോഡുകളിൽ രൂപപ്പെട്ട തട്ടുതടവുകളിൽപ്പെട്ട് അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തകൻ പോളി വടക്കൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. അപകടസാദ്ധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ലക്ടീവ് റോഡ് മാർക്കറുകൾ, റംബിൾ സ്ട്രിപ്പുകൾ എന്നിവ സ്ഥാപിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
പ്രശ്നത്തിന് ശാശ്വതപരിഹാരമാണ് ആവശ്യമെന്ന് കോടതി പറഞ്ഞു. മെട്രോപാതയിലെ റോഡുകളുടെ സുരക്ഷാഓഡിറ്റ് നടത്താൻ കൊച്ചി കോർപ്പറേഷൻ സാങ്കേതിക സമിതിയെ നിയോഗിക്കണം.
റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ച കോടതി ഹർജി ജൂൺ 11ന് പരിഗണിക്കാൻ മാറ്റി.
മെട്രോപൈൽ ക്യാപ്പുകൾക്ക് സമീപം റോഡ് നാലിഞ്ചുവരെ ഉയർന്നും താഴ്ന്നും നിൽക്കുന്ന കാര്യം ഹർജിയിൽ ഉന്നയിച്ചിരുന്നു. ജീവൻവരെ നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും ഇരുചക്രവാഹന യാത്രികരാണ് ഏറ്റവും അപകടഭീഷണി നേരിടുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ മാദ്ധ്യമ റിപ്പോർട്ടുകളും കോടതിയിൽ സമർപ്പിച്ചു.
വാദങ്ങൾ ഇങ്ങനെ
മെട്രോപാതയുടെ അശാസ്ത്രീയ നിർമ്മാണമാണ് അപകടാവസ്ഥയ്ക്ക് കാരണം
മെട്രോതൂണുകൾക്കടിയിൽ മണ്ണിരുന്നും മണ്ണടിഞ്ഞും സമീപറോഡുകളിൽ നിരപ്പു വ്യത്യാസമുണ്ടായി
വാഹനങ്ങൾ അതിവേഗം സഞ്ചരിക്കേണ്ട ലൈനിലാണ് പ്രശ്നങ്ങൾ.
രാത്രിയിൽ നിരപ്പുവ്യത്യാസം ശ്രദ്ധയിൽപ്പെടാതെ അപകടങ്ങളുണ്ടാകുന്നു
പലർക്കും ജീവൻ നഷ്ടപ്പെട്ട സാഹചര്യമുണ്ട്.
മുഴച്ചുനിൽക്കുന്ന റോഡുകൾ
സഹോദരൻ അയ്യപ്പൻ റോഡിൽ സൗത്ത് പാലംമുതൽ എളംകുളംവരെ
കച്ചേരിപ്പടി - കലൂർ റോഡ്
ഇടപ്പള്ളി (ചങ്ങമ്പുഴ പാർക്ക്) - കളമശേരി പാത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |