
വെഞ്ഞാറമൂട്: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയത് പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചെന്ന് പ്രതി. വെള്ളുമണ്ണടി കല്ലിയോട് ഭുവന വിഹാറിൽ ശാരദാമ്മയാണ്(72) കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ നേതാജിപുരം ശ്രീനാരായണപുരം രാജേന്ദ്ര ഭവനിൽ ജിത്തുവിനെ (27) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
റബർ തോട്ടത്തിന് നടുവിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ രാത്രി ഉറങ്ങിക്കിടക്കുമ്പോൾ പ്രതി അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറുകയായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വൃദ്ധ എതിർത്തു. തുടർന്ന് പിടിവലിയാവുകയും വൃദ്ധയുടെ തല പിടിച്ച് ചുവരിലിടിക്കുകയും ചെയ്തു. നില വിളിച്ച വൃദ്ധയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ബുധനാഴ്ച രാവിലെയാണ് ശാരദാമ്മയുടെ മൃതദേഹം വീട്ടിൽ കാണപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കാണപ്പെട്ട മുറിയിൽ നിന്ന് ഒരു ജോഡി ചെരുപ്പുകളും ഒരു മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ സംഭവം നടന്ന വീട്ടിന് കുറച്ചകലെ വാമനപുരം ആറിന്റെ തീരത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബന്ധുവീട് ഈ ഭാഗത്തുണ്ട്. ഇവിടെ ഇടയ്ക്ക് വന്നുപോകാറുള്ള ജിത്തു വൃദ്ധ ഒറ്റയ്ക്കാണ് താമസമെന്ന് നേരത്തേ മനസ്സിലാക്കുകയും കുറ്റകൃത്യം ആസൂത്രണം ചെയ്യുകയുമായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ് കുമാർ, വെഞ്ഞാറമൂട് എസ്.എച്ച്.ഒ പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |