പറക്കോട് :പറക്കോട് മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ വഴിയിടം ടേക്ക് എ ബ്രേക്ക് സെന്റർ ഇതുവരെ തുറന്നില്ല. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലയളവിലാണ് നിർമ്മിച്ചത്. ഒരുമാസത്തോളമാണ് അന്ന് പ്രവർത്തിച്ചത്. പിന്നീട് അടച്ചുപൂട്ടി. കെട്ടിടത്തിന് പിൻവശം കാടുപിടിച്ചുകിടക്കുകയാണ് . ടോയ്ലറ്റുകൾ പൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും ഈ കെട്ടിടം തുറന്നു പ്രവർത്തിക്കണമെന്ന് നിരന്തരം ആവശ്യം ഉയർന്നിരുന്നു. അന്ന് നഗരസഭാ ഭരണ സമിതി, സെന്റർ തുറക്കാൻ ആലോചന നടത്തിയെങ്കിലും വിജയിച്ചില്ല. 2022 ഡിസംബർ 30 നാണ് വഴിയിടം ടേക്ക് എ ബ്രേക്ക് സെന്റർ ഉദ്ഘാടനം ചെയ്തത്. ടോയ്ലറ്റ്, കഫറ്റേരിയ വിശ്രമസ്ഥലം എന്നിവയ്ക്കായാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. 5 ലക്ഷം രൂപ ചെലവിലായിരുന്നു നിർമ്മാണം. ഈ കെട്ടിടത്തിൽ നിന്ന് നൂറു മീറ്റർ മാത്രം ദൂരെയാണ് അനന്തരാമപുരം മാർക്കറ്റ് . പറക്കോട് മാർക്കറ്റ് ജംഗ്ഷൻ മുതൽ മുൻസിപ്പൽ സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് ദിവസേന ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്നതാണ്.
ടേക്ക് എ ബ്രേക്ക് സെന്ററിന്റെ നടത്തിപ്പ് കുടുംബശ്രീ അംഗങ്ങളെ ഏല്പിക്കണമെന്ന് നേരത്തെ നിർദ്ദേശം വന്നിരുന്നു. പക്ഷേ നടപ്പായില്ല. കഫറ്റേരിയ തുറന്നു പ്രവർത്തിച്ചാൽ ധാരാളം ആളുകൾ ഇവിടേക്ക് വരികയും വിശ്രമകേന്ദ്രം ഉൾപ്പെടെ ഉപയോഗിക്കുകയും ചെയ്യുമെന്നുറപ്പാണ്
ഏറ്റെടുക്കാൻ ആളില്ല
ടേക്ക് എ ബ്രേക്ക് സെന്ററിന്റെ നടത്തിപ്പിന് ആളെ കിട്ടാത്തതാണ് പ്രശ്നം. തുടക്കത്തിൽ കരാർ ഏറ്റെടുത്ത ആൾ ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിച്ചു. രണ്ടാമത് വന്ന കരാറുകാരനും ഏതാനും ദിവസങ്ങൾ മാത്രമാണ് നടത്തിയത്. ഇയാളും പിൻമാറിയതോടെ സെന്റർ അടച്ചുപൂട്ടി. ഒരു കരാറുകാരൻ കെട്ടിടത്തിന് മുന്നിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബാനർ പ്രദർശിപ്പിച്ചത് അന്ന് വിവാദമായിരുന്നു.
---------------
ടേക്ക് എ ബ്രേക്ക് സെന്ററിന്റെ നടത്തിപ്പിന് കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്തതാണ് നിലവിലെ പ്രതിസന്ധി. സെന്റർ തുറക്കുന്നത് സംബന്ധിച്ച് നഗരസഭ കൗൺസിലിൽ വിശദമായി ചർച്ചചെയ്യും
റീന ശാമുവേൽ
അടൂർ നഗരസഭ ചെയർപേഴ്സൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |