കട്ടപ്പന : ഓരോ ദിവസം കഴിയുന്തോറും കട്ടപ്പന നഗരം കട്ട കുരുക്കിലേക്ക് പോവുന്നു. ശനിയടക്കമുള്ള അവധി ദിവസങ്ങളിൽ വൈകുന്നേരത്തോടെ നഗരം നിശ്ചലമാകുന്ന സാഹചര്യമാണ്. ഇതോടെ കാൽനടയാത്ര പോലും ദുസഹമായി മാറി.
നിരവധി ബൈപാസ് റോഡുകൾ അടക്കം ഉപയോഗശൂന്യമായി കിടക്കുമ്പോഴും വാഹന യാത്രികർ പ്രധാന റോഡിനെ മാത്രം ആശ്രയിക്കുന്നതാണ് നഗരത്തിനെ ഗതാഗത കുരുക്കിലേക്ക് നയിക്കുന്നത്. കട്ടപ്പന സെൻട്രൽ ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ, ഇടുക്കി കവല, ചേന്നാട്ടുമറ്റം ജംഗ്ഷൻ, പള്ളിക്കവല, സബ് ട്രഷറി റോഡ്, മാർക്കറ്റ് റോഡ്, കുന്തളം പാറ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത തടസ്സം രൂക്ഷമാകുന്നത്. അവധിക്കാലം പ്രമാണിച്ച് നിരവധി ടൂറിസ്റ്റ് വാഹനങ്ങളും നഗരത്തിലേക്ക് എത്തുന്നുണ്ട്. ഇതിനോടൊപ്പം ചരക്ക് വാഹനങ്ങൾ കൂടി എത്തുന്നതോടെ ഗതാഗതക്കുരുക്കിന് കടുപ്പം കൂടും. റോഡുകൾക്ക് മതിയായ വീതി ഇല്ലാത്തത് വർഷങ്ങളായി തുടരുന്ന പ്രതിസന്ധിയാണ്. പൊലീസ് ഉദ്യോഗസ്ഥരുട നേതൃത്വത്തിൽ മുമ്പ് അനധികൃത പാർക്കിംഗ് അടക്കമുള്ള ട്രാഫിക് നിയന്ത്രണങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള ഇടപെലും കുറഞ്ഞു.
ട്രാഫിക് നിയന്ത്രണ ബോർഡുകളും ഗതാഗത പരിഷ്‌കരണങ്ങളും കാര്യക്ഷമമാക്കുന്നതിനൊപ്പം ജനങ്ങൾക്ക് കൃത്യമായ ബോധവത്കരണം നൽകുക കൂടി ചെയ്‌തെങ്കിൽ മാത്രമേ കട്ടപ്പനയെ ഞെരിക്കുന്ന ഗതാഗത പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കൂ. അതേസമയം നത്തുകല്ല്- വെള്ളയാംകുടി- കക്കാട്ടുകട ബൈപ്പാസ് റോഡും ഇടുക്കി കവല- പള്ളിക്കവല ബൈപ്പാസ് റോഡും നവീകരണത്തിലാണ്. ഇവയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിന് അയവ് വരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നോക്കുകുത്തിയായി ബോർഡുകൾ
ടൗണിന്റെ വിവിധ ഇടങ്ങളിൽ ഗതാഗത നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അവയെല്ലാം നോക്കുകുത്തികൾക്ക് സമമാണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് കട്ടപ്പനയിലെ ട്രാഫിക് ലംഘനങ്ങൾ. ടൗണിന്റെ വിവിധയിടങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അനധികൃത പാർക്കിങിന് ഒരു അയവും വന്നിട്ടില്ല. ചെറുവഴികളിൽ നിന്ന് പ്രധാന വഴിയിലേക്ക് വാഹനം കയറി വരുന്ന ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന നിയന്ത്രണ ബോർഡുകളും ഡ്രൈവർമാർ ശ്രദ്ധിക്കുന്നില്ലെന്നതാണ് വസ്തുത. ബോർഡുകളെ അവഗണിച്ച് പ്രധാന റോഡുകളിലേക്ക് വാഹനങ്ങൾ കയറി വരുന്നതോടെയാണ് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഗതാഗത തടസം ഉടലെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |