കോഴിക്കോട്: തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടുമെന്ന് യു.ഡി.എഫ് വിലയിരുത്തൽ. ഇന്നലെ ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പ്രാഥമിക വിലയിരുത്തൽ. ജില്ലയിൽ അഞ്ച് സീറ്റ് വരെ നഷ്ടപ്പെടാമെന്നാണ് കഴിഞ്ഞ ദിവസം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് വിലയിരുത്തലെന്നാണ് വിവരം. തരംഗമോ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമോ ഉണ്ടെങ്കിലാണ് ഈ സാഹചര്യമുണ്ടാകുക. കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, വടകര, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കൊടുവള്ളി തുടങ്ങിയ സീറ്റുകൾ കിട്ടുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. പോളിംഗ് ശതമാനം കൂടിയത് തങ്ങൾക്ക് അനുകൂലമാകുമെന്നും അഭിപ്രായമുയർന്നു. മുസ്ലീം വോട്ടുകൾ ഇത്തവണ പരമാവധി ചെയ്തിട്ടുള്ളതും ഗുണമാകും. ശതമാനം കൂടിയതിനാൽ ചിലപ്പോൾ എട്ടിൽ കൂടുതൽ സീറ്റുകൾ കിട്ടാനിടയുണ്ടെന്നും നേതാക്കൾ അഭിപ്രായപ്പെട്ടെന്നാണ് വിവരം. കുന്ദമംഗലവും വിജയ സാദ്ധ്യതാ പട്ടികയിലുണ്ട്.
ജില്ലയിൽ എട്ട് സീറ്റുകളിൽ സി.പി.എമ്മിന് കടുത്ത വെല്ലുവിളിയുണ്ടായെന്നാണ് വിവരം. കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, ബേപ്പൂർ, എലത്തൂർ, കൊയിലാണ്ടി മണ്ഡലങ്ങൾ കെെവിട്ടു പോവില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. ജില്ലയിലെ 13 മണ്ഡലങ്ങളിൽ നിലവിൽ സി.പി.എമ്മിന് 11 സീറ്റുകളാണുള്ളത്. ഇതിൽ നാദാപുരം, തിരുവമ്പാടി, കോഴിക്കോട് സൗത്ത് എന്നിവ നഷ്ടപ്പെടുമെന്നാണ് എൽ.ഡി.എഫ് ആശങ്ക. തരംഗമുണ്ടെങ്കിൽ കൂടുതൽ സീറ്റുകൾ നഷ്ടപ്പെട്ടേക്കാം. യു.ഡി.എഫിന് നിലവിലുള്ള രണ്ട് സീറ്റുകളായ കൊടുവള്ളിയും വടകരയും അവർ നിലനിറുത്തുമെന്നും സി.പി.എം വിലയിരുത്തിയതായാണ് വിവരം. അതേസമയം വടകരയിൽ ശക്തമായ മത്സരം നടന്നുവെന്നും സി.പി.എം വിലയിരുത്തുന്നു.
ഇരു മുന്നണികൾക്കും അഭിമാന പോരാട്ടം
ഇരു മുന്നണികൾക്കും ഈ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായിരുന്നു. ഭരണത്തുടർച്ചയുണ്ടാക്കുന്നതിൽ കോഴിക്കോട് ജില്ല വലിയ പങ്ക് വഹിക്കുമെന്നാണ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്. ഇടതുപക്ഷത്തിന് അനുകൂലമായാണ് നിയമസഭ തിരഞ്ഞെടുപ്പിൽ പൊതുവെ ഫലമുണ്ടാകാറുള്ളത്. അട്ടിമറി വിജയം നേടുകയെന്ന ലക്ഷ്യവുമായി കടുത്ത മത്സരം കാഴ്ച വയ്ക്കുകയാണ് യു.ഡി.എഫ് ചെയ്തത്. പതിറ്റാണ്ടുകളായി കോൺഗ്രസിന് ജില്ലയിൽ എം.എൽ.എ ഇല്ലെന്ന സ്ഥിതി മാറ്റാനായിരുന്നു അവരുടെ തീവ്രശ്രമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |