
കണ്ണൂർ: പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന് മുൻ സിപിഎം പ്രവർത്തകൻ പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിൽ രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിലായി. ഡി വൈ എഫ് ഐ പയ്യന്നൂർ വെസ്റ്റ് മേഖല പ്രസിഡന്റ് സുധീഷ്, പയ്യന്നൂർ വെസ്റ്റ് മേഖല എക്സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണങ്ങളിൽ പാർട്ടിക്ക് പങ്കില്ല എന്ന് നേതൃത്വം അവകാശപ്പെടുന്നതിനിടെയാണ് രണ്ട് ഡി വൈ എഫ് ഐക്കാർ അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി അന്വേഷണം തുടരുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
തിരഞ്ഞെടുപ്പ് ദിനത്തിൽ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. ആദ്യം ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു. ജനൽ തകരുന്ന ശബ്ദം കേട്ട് എഴുന്നേറ്റപ്പോഴാണ് തീ ആളിക്കത്തുന്നത് കണ്ടത്. ഉടൻ തീ അണയ്ക്കുകയായിരുന്നു. പുരുഷോത്തമനെ അടുത്തിടെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ പുരുഷോത്തമൻ വി. കുഞ്ഞികൃഷ്ണനൊപ്പമാണ് പ്രവർത്തിച്ചത്.
കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമരെഴുതിയ മതിലും കഴിഞ്ഞ ദിവസം തകർത്തിരുന്നു. ഫണ്ട് വിവാദം ഉയർന്നപ്പോൾ കുഞ്ഞികൃഷ്ണന് പിന്തുണ നൽകിയിരുന്ന പ്രസന്നൻ എന്നയാളുടെ ബൈക്ക് നേരത്തേ കത്തിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |