
കൊച്ചി: ഇന്ത്യയിൽ സ്വർണ പണയ വിപണി അതിവേഗം കുതിക്കുന്നു. മൊത്തം റീട്ടെയിൽ വായ്പാ വിതരണത്തിൽ സ്വർണ പണയത്തിന്റെ വിപണി വിഹിതം രണ്ടാമതെത്തിയെന്ന് ട്രാൻസ്യൂണിയൻ സിബിലിന്റെ 'ഗോൾഡ് ലോൺ ലാൻഡ്‌സ്‌കേപ്പ്' റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 മാർച്ചിന് ശേഷം സ്വർണ പണയ വായ്പ 3.8 മടങ്ങാണ് വളർച്ച നേടിയത്. ഇതോടെ റീട്ടെയിൽ ക്രെഡിറ്റ് പോർട്ട്‌ഫോളിയോയിലെ വിഹിതം 5.9 ശതമാനത്തിൽ നിന്ന് 11.1 ശതമാനമായി ഉയർന്നു.
വായ്പാ തുകയിലും വൻ വർദ്ധനയുണ്ട്. 2022ലെ ആദ്യ പാദത്തിൽ 90,000 രൂപയായിരുന്ന ശരാശരി വായ്പാ തുക കഴിഞ്ഞ ഡിസംബറിൽ 1.96 ലക്ഷം രൂപയായി ഉയർന്നു. പുതുതായി അനുവദിച്ച വായ്പകളുടെ മൊത്തം മൂല്യം 5.1 മടങ്ങാണ് വർദ്ധിച്ചത്.
മത്സരം ശക്തമാകുന്നു
സ്വർണ പണയ വിപണിയിൽ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി(എൻ.ബി.എഫ്.സി) മത്സരം കടുക്കുകയാണ്. 2022 മാർച്ചിൽ ഏഴ് ശതമാനമായിരുന്ന എൻ.ബി.എഫ്.സികളുടെ വിഹിതം ഡിസംബറിൽ 11 ശതമാനമായി ഉയർന്നു. പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 57 ശതമാനത്തിൽ നിന്ന് 62 ശതമാനമായി വർദ്ധിച്ചു. വായ്പ എടുക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം ഗണ്യമായി ഉയർന്നു. 2025ൽ മൊത്തം വായ്പ അപേക്ഷകരിൽ 39 ശതമാനവും സ്ത്രീകളാണ്.
നിയന്ത്രണം ശക്തമാക്കണം
ഈ മേഖലയിലെ വേഗത്തിലുള്ള വളർച്ച കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം ജൂൺ വരെ ആറുമാസ കാലയളവിൽ 60 ദിവസത്തിൽ കൂടുതൽ തിരിച്ചടവ് വൈകിയ വായ്പകളുടെ നിരക്ക് 1.1 ശതമാനമാണ്. ഉയർന്ന വായ്പാ എടുത്തിട്ടുള്ള ഉപഭോക്താക്കളാണ് തിരിച്ചടവ് വൈകിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |