കാസർകോട്: റെയിൽവേ ട്രാക്കിന് അടുത്തുകൂടി നടന്നുപോകവെ ട്രെയിൻ ദേഹത്ത് ഉരസി പരിക്കേറ്റ വീട്ടമ്മയുടെയും പേരക്കുട്ടിയുടെയും ആരോഗ്യനിലയിൽ പുരോഗതി. അടുക്കത്ത് വയലിലെ നഫീസ (52), പേരക്കുട്ടി മറിയം നവാൽ (5) എന്നിവരാണ് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ശനിയാഴ്‌ച വൈകുന്നേരമാണ് മൊഗ്രാൽ നാങ്കിയിലാണ് അപകടം. കുടുംബാംഗത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. പാതയോരത്തു കൂടി നടന്നുപോകവെ മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഉരസി ഇരുവരും തെറിച്ച് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വീണു. അപകടം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് വിവരം കാസർകോട് റെയിൽവേ സ്റ്റേഷനിൽ അറിയിച്ചു. കുമ്പള പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തി. കുറ്റിക്കാട്ടിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ടിനും തലയ്ക്കും പരിക്കേറ്റ നഫീസയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പേരക്കുട്ടി മറിയം നവാൽ തലയ്ക്ക് പരിക്കേറ്റ് വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യനിലയിൽ നേരിയ മാറ്റം കണ്ടുതുടങ്ങിയത് ആശ്വാസകരമാണെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.
ആവർത്തിക്കുന്ന അപകടങ്ങൾ; ആശങ്കയിൽ നാട്ടുകാർ
അപകടം നടന്ന നാങ്കി പ്രദേശം ട്രെയിൻ അപകടങ്ങളുടെ കേന്ദ്രമായി മാറുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. കഴിഞ്ഞവർഷം ഇതേ സ്ഥലത്തിന് സമീപം രണ്ട് സ്ത്രീകളും ഒരു കുഞ്ഞും ട്രെയിൻ തട്ടി മരണപ്പെട്ടിരുന്നു. റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അന്നത്തെ അപകടം. രണ്ടു റെയില്പാളങ്ങൾക്ക് ഇടയിലെ അകലം കുറഞ്ഞതാണ് ഇവിടെ അപകടം തുടരുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |