
അടച്ചുപൂട്ടാൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി
കോലഞ്ചേരി: മേൽക്കൂരയില്ലാതെ ദിവസങ്ങളോളം പൊള്ളുന്ന വെയിലിൽ നിറുത്തി വെള്ളം പോലും നൽകാതെ അതിക്രൂരമായി നടത്തിവരുന്ന കന്നുകാലിച്ചന്തകൾ അടച്ചുപൂട്ടാൻ അനിമൽ ലീഗൽ ഫോഴ്‌സ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു. കേരളത്തിലുടനീളമുള്ള കന്നുകാലി ചന്തകളിൽ കൊടുംക്രൂരതകൾ നടക്കുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. വില്പനയ്ക്കായി കാത്തിരിക്കുന്ന കന്നുകാലികളെ പാർപ്പിടമോ വെള്ളമോ ഇല്ലാതെ ചുട്ടുപൊള്ളുന്ന താപനിലയിലാണ് നിറുത്തിയിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം 1960ന്റെയും കന്നുകാലിച്ചന്തകളുടെ നിയന്ത്രണച്ചട്ടം 2017ന്റെയും ലംഘനമാണ് കേരളത്തിലെ കന്നുകാലിച്ചന്തകളിൽ നടക്കുന്നത്.
ഏറ്റവും നല്ല മൃഗക്ഷേമ നിയമങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടും സംസ്ഥാനത്ത് ഇതൊന്നും നടപ്പായിട്ടില്ല.
വിലയിരുത്തൽ പഠനം നടത്തണം
സംസ്ഥാന മൃഗക്ഷേമ ബോർഡിന്റെ പ്രവർത്തനവും രാഷ്ട്രീയത്തിനകത്തായതോടെ മൃഗങ്ങളുടെ താല്പര്യം മറന്നാണ് മൃഗക്ഷേമ ബോർഡുകളുടെ പ്രവർത്തനമെന്ന് ആക്ഷേപമുയരുന്നുണ്ട്. നിയമപരമായി പുല്ലുമേഞ്ഞ മേൽക്കൂരയും വെള്ളത്തിനുള്ള സംവിധാനവും ഇല്ലാത്ത കേരളത്തിലെ കന്നുകാലി ചന്തകൾ അടച്ചുപൂട്ടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലെ കന്നുകാലി ചന്തകളുടെ നിയന്ത്രണം എന്ന ചട്ടങ്ങളുടെ ആഘാതത്തെയും ഫലങ്ങളെയും കുറിച്ച് മൃഗക്ഷേമ ബോർഡ് ഓഫ് ഇന്ത്യ ഒരു വിലയിരുത്തൽ പഠനം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |