വിതുര: വിതുര പഞ്ചായത്തിലെ ബോണക്കാട് മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. ഉയർന്ന പ്രദേശമായതിനാൽ മറ്റ് മേഖലകളെ അപേക്ഷിച്ച് ബോണക്കാട്ട് അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇവിടുത്തെ തൊഴിലാളികൾ കുടിനീരിനായി പരക്കംപായുന്ന അവസ്ഥയാണ്. ജലജീവൻമിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്ക ദിനങ്ങളിലും ശുദ്ധജലം ലഭിക്കാറില്ലെന്ന് തൊഴിലാളികൾ പറയുന്നു. മാത്രമല്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പൈപ്പിലും ജലവിതരണം മുടങ്ങുകയാണ്. ബോണക്കാട് മേഖലയിലെ നീരുറവകളും നീർച്ചാലുകളും മറ്റും ഇതിനകം വറ്റിവരണ്ടു കഴിഞ്ഞു. ബോണക്കാട് വനത്തിൽ നദിയിൽ തടയണ നിർമ്മിച്ചാണ് ഇവിടെ ശുദ്ധജലമെത്തിക്കുന്നത്. കടുത്ത ചൂടുമൂലം നദിയിലെ ജലനിരപ്പും അനുദിനം താഴുകയാണ്. വിനോദസഞ്ചാരാർത്ഥം ഇവിടെ എത്തുന്നവരും കുടിനീരിനായി ബുദ്ധിമുട്ടുകയാണ്.
ജലരേഖയായി പദ്ധതി
എല്ലാ വേനൽക്കാലത്തും ബോണക്കാട് ജലക്ഷാമം നേരിടാറുണ്ട്. ഇവിടെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതികൾ ജലരേഖയായി. ഉയർന്നപ്രദേശമായതിനാൽ കിണറുകളും നിർമ്മിക്കാൻ സാധിക്കില്ല. ബോണക്കാട് മേഖലയിൽ ടാങ്കർലോറികളിൽ ശുദ്ധജലം എത്തിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
കാട്ടുമൃഗശല്യവും
ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ ബോണക്കാട് മേഖലയിൽ വന്യമൃഗശല്യവും വർദ്ധിച്ചു. വനാന്തരങ്ങളിൽ ശക്തമായ ചൂട് വ്യാപിച്ചതോടെ നീരുറവകളും നീർച്ചാലുകളും വറ്റിവരണ്ടു. ഈറ്റക്കാടുകളും കരിഞ്ഞുണങ്ങി. വെള്ളവും ഭക്ഷണവും തേടി കാട്ടുപോത്തും കാട്ടാനയും മിക്കദിനങ്ങളിലും ബോണക്കാട് മേഖലയിൽ എത്തുന്നുണ്ട്. ഒപ്പം വനത്തിലെ കുറ്റിക്കാടുകളും ഈറ്റകളും കരിഞ്ഞുണങ്ങിയതോടെ കാട്ടുതീ ഉണ്ടാകാമെന്ന ഭീതിയിലുമാണ് ജനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |