കോഴിക്കോട്: ജില്ലയിൽ പലയിടത്തും പനിബാധിതരുടെ എണ്ണം കൂടുന്നു. ഒരാഴ്ചക്ക് മുമ്പു വരെ ഗവ. ആശുപത്രി ഒ.പിയിലെത്തിൽ മാത്രം 2,532. ഡെങ്കിപ്പനിയും കൂടുകയാണ്. കഴിഞ്ഞ 12 മുതൽ 18 വരെ ഡെങ്കിപ്പനി സംശിക്കുന്ന 71 കേസുകൾ ഗവ. ആശുപത്രികളിൽ മാത്രം റിപ്പോർട്ട് ചെയ്തു. ഇതിൽ 24 പേർക്ക് സ്ഥിരീകരിച്ചു. ഒളവണ്ണ പഞ്ചായത്തിലാണ് കൂടുതൽ. അമ്പതിലധികം പേർക്ക് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഇരിങ്ങല്ലൂരും പാലാഴിയുമാണ് മുന്നിൽ. പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് പ്രതിരോധ പ്രവർത്തനം നടത്തുന്നുണ്ട്.
ഡെങ്കിപ്പനി വ്യാപിച്ചതോടെ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉറവിടം കണ്ടെത്താനും ഡെങ്കിപ്പനി ബാധിച്ച മേഖലകളിൽ പ്രതിരോധപ്രവർത്തനം ശക്തിപ്പെടുത്താനും നടപടി തുടങ്ങി. കൊതുകുകളുടെ ലാർവകൾ കണ്ടെത്തി പരിശോധനയ്ക്കയക്കുന്നുണ്ട്. മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി പ്രതിരോധപ്രവർത്തനവും ബോധവത്കരണവും നടത്തുന്നു.
വീട്ടിനകത്തും ചുറ്റുവട്ടത്തുമാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പെരുകുന്നത്. വെള്ളം സംഭരിച്ചുവെച്ച പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, ചെടിച്ചട്ടി, ചെടികളുടെ അടിയിൽ വെക്കുന്ന ട്രേ, ഉപേക്ഷിക്കപ്പെട്ട ടയറുകൾ തുടങ്ങിയവയിലാണ് പ്രധാനമായും മുട്ടയിടുന്നത്. പാത്രങ്ങളിൽ വെള്ളം സംഭരിക്കുന്നവർ അടച്ചുവയ്ക്കണം. പക്ഷികൾക്കും മറ്റും കുടിക്കാൻ വയ്ക്കുന്ന പാത്രങ്ങളിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റണം. വീട്ടിനകത്ത് മണി പ്ലാന്റോ മറ്റ് ചെടികളോ വളർത്തുന്നതും അപകടമാണ്. ചെറിയ അളവ് വെള്ളത്തിൽ പോലും ഈഡിസ് കൊതുകകൾ മുട്ടയിട്ട് പെരുകും.
ലക്ഷണങ്ങളിൽ ചിലത്
പനിയോടൊപ്പം തലവേദന, കണ്ണിന് പിറകിൽ വേദന, പേശീവേദന, സന്ധിവേദന, ശരീരത്തില്‍ ചുവന്നു തടിച്ച പാടുകൾ, തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ശരീരഭാഗങ്ങളില്‍നിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കല്‍, തളര്‍ച്ച, രക്തസമ്മര്‍ദ്ദം കുറയൽ, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില് തുടങ്ങിയവ
ഡെങ്കിപ്പനി കണക്ക് 12 മുതൽ 18 വരെ
തീയതി, സംശയിക്കുന്നവ, സ്ഥിരീകരിച്ചവ
12....05....0
13....09....02
14....06....01
15....04....0
16....09....03
17....24....18
18....14....0
ആഴ്ചയിലൊരിക്കല്‍ വീടുകളില്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തിയാല്‍ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാദ്ധ്യമാകൂ.
ഡോ.കെ.കെ രാജാറാം, ഡി.എം.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |