
കോട്ടയം : മുതിർന്ന സി.പി.എം നേതാവ് വൈക്കം വിശ്വന്റെ ഭാര്യ പ്രൊഫ. ജി.ഗീത വരവഴിയിലേയ്ക്ക് വന്നത് അപ്രതീക്ഷിതമായാണ്. ബി.സി.എം കോളേജിലെ ജോലിക്കാലത്ത് ബ്ലാക്ക് ബോർഡിൽ ഫിസിക്സിലെ ഡയഗ്രം വരയക്കാൻ പോലും പേടിച്ചിരുന്ന കാലത്ത് നിന്നാണ് ചിത്രകാരിയായുള്ള ടീച്ചറുടെ യാത്ര. ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ തിരുവനന്തപുരം പാർട്ടി സെന്ററിൽ മുഴുവൻ സമയപ്രവർത്തനത്തിലായിരുന്നു. വിശ്രമ ജീവിതം ആനന്ദകരമാക്കാൻ തുന്നലിലേയ്ക്ക് ശ്രദ്ധപതിഞ്ഞു. അവിടെ നിന്ന് ക്രാഫ്റ്റ് വർക്ക് പഠനത്തിലേയ്ക്കും. തുണിയിലെ ചിത്രത്തുന്നലും ബൊക്കയും കടലാസ് പൂക്കളും മനസും കൈയും നന്നായി വഴങ്ങിയപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകനായ ജോർജ് ഫെർണ്ണാണ്ടസിന്റെ നിർദ്ദേശനുസരണമാണ് വരയിലേയ്ക്ക് കടന്നത്. പ്രകൃതിയുടെ ഭാവങ്ങൾ, ചുറ്റുമുള്ള മനുഷ്യരുടെ സ്‌നേഹവും സന്തോഷവുമടക്കമുള്ള കാഴ്ചകൾ നിറങ്ങൾ ചേർത്ത് ക്യാൻവാസിൽ പകർത്തി. മൂന്നാം ചിത്രപ്രദർശനം ഇന്ന് രാവിലെ 10ന് പബ്ളിക് ലൈബ്രറിയിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. 28 ന് സമാപിക്കും. 65 ചിത്രങ്ങളാണുള്ളത്. അക്രിലിക്ക്, വാട്ടർ കളർ, ഓയിൽ പെയിന്റ്, കോഫി കളർ പെൻസിൽ എന്നിവയിൽ തയ്യാറാക്കിയ ചിത്രങ്ങൾ വാങ്ങാനും അവസരമുണ്ട്. പ്രവേശനം സൗജന്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |