വിതുര: പൊരിവെയിലേറ്റ് പൊള്ളുന്ന വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. പ്രദേശവാസികൾ കുടിനീരിനായി പരക്കം പായുകയാണ്. മഴ കനിഞ്ഞില്ലെങ്കിൽ സ്ഥിതിഗതികൾ അതീവഗുരുതരമാകും. സഞ്ചാരികൾ കൈയിൽ കുപ്പിവെള്ളം കരുതിയില്ലെങ്കിൽ വലയും. പൊൻമുടി വനമേഖലയിലെ നീറുറവകളും, നീർച്ചാലുകളും വറ്റി തുടങ്ങി. കടുത്ത ചൂട് മൂലം പൊൻമുടിയും പരിസരപ്രദേശങ്ങളും വരണ്ടുണങ്ങി കിടക്കുകയാണ്.
ആദ്യമായാണ് പൊൻമുടിയിൽ ഇത്രയധികം ചൂട് അനുഭവപ്പെടുന്നതെന്ന് എസ്റ്റേറ്റ് തൊഴിലാളികൾ പറയുന്നു. ടാങ്കർ ലോറികളിൽ ശുദ്ധജലം എത്തിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കഠിനമായ ചൂട് മൂലം പകൽസമയങ്ങളിലും പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയാണ്.
മഴ പെയ്തിട്ട് രണ്ട് മാസം കഴിയുന്നു. ഇടക്ക് നേരിയതോതിൽ വേനൽമഴ പെയ്തെങ്കിലും ഗുണകരമായില്ല.
സഞ്ചാരികളുടെ വരവും കുറഞ്ഞു
ചൂടിന്റെ ആധിക്യം വർദ്ധിച്ചതോടെ സഞ്ചാരികളുടെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ നാമമാത്രമായ സഞ്ചാരികളാണ് പൊൻമുടിയിലെത്തുന്നത്. കഴിഞ്ഞവർഷം ഈ സീസണിൽ പൊൻമുടിയിൽ സഞ്ചാരികളുടെ പ്രളയമായിരുന്നു. സാധാരണ അവധിക്കാലമാകുമ്പോൾ പൊൻമുടിയിൽ വൻതിരക്കാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ ഇക്കുറി സ്ഥിതി മറിച്ചായി. ഇവിടെയെത്തുന്ന സഞ്ചാരികൾ ചൂട് സഹിക്കാനാകാതെ വളരെ പെട്ടെന്ന് മടങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിൽ.
കാട്ടുമൃഗങ്ങൾ നാട്ടിലെത്തുന്നു
വനാന്തരങ്ങളിൽ അസഹ്യമായ ചൂട് വ്യാപിച്ചതോടെ കാട്ടുമൃഗങ്ങളും ഭക്ഷണവും വെള്ളവും തേടി പൊൻമുടി മേഖലയിലെത്തി തുടങ്ങി. കാട്ടാനയും കാട്ടുപോത്തും മിക്ക ദിനങ്ങളിലും ഇവിടെയെത്തുന്നുണ്ട്.
കഠിനമായ ചൂട്
കഠിനമായ ചൂട് മൂലം പൊൻമുടിക്ക് പുറമേ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലും സഞ്ചാരികളുടെ എണ്ണം കുറയുകയാണ്. കല്ലാർ, ബോണക്കാട്, പേപ്പാറ, മീൻമുട്ടി, വാഴ്വാൻതോൽ, ചീറ്റിപ്പാറ, ചാത്തൻകോട് എന്നീ ടൂറിസം മേഖലകളിലും നാമമാത്രമായ സഞ്ചാരികളാണ് എത്തുന്നത്. ഇവർ അസഹ്യമായചൂട് മൂലം വളരെ പെട്ടെന്ന് മടങ്ങിപോകുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |