
തുറവൂർ: തുറവൂർ എൻ.സി.സി കവലയ്ക്ക് സമീപം ക്ലാപ്പിംഗ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പമ്പിംഗ് ആരംഭിച്ചതിന് പിന്നാലെ ചന്തിരൂരിൽ പൈപ്പുപൊട്ടി കുടിവെള്ള വിതരണം മുടങ്ങി.
കാന നിർമാണത്തിനായി നടത്തിയ കുഴിയെടുപ്പിനിടയിലാണ് പൈപ്പ് തകരാറിലായതെന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ മുതലാണ് ദേശീയപാതയുടെ കിഴക്കുഭാഗത്ത് വെള്ളം പാഴാകുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമീപത്തെ ഒരു സ്ഥാപനത്തിലേക്കുള്ള പൈപ്പാണ് പൊട്ടിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. പൊട്ടിയ പൈപ്പിലൂടെ ഒഴുകിയ വെള്ളം ദേശീയപാതയോരത്തേക്കും സമീപത്തെ പ്ലൈവുഡ് കടയിലേക്കും പരന്നൊഴുകുന്നതായി നാട്ടുകാർ പറഞ്ഞു. 82-83 തൂണുകൾക്കിടയിൽ റോഡിനോട് ചേർന്ന ഭാഗത്താണ് പൈപ്പിൽ തകരാർ ഉണ്ടായിരിക്കുന്നത്. ചെറിയ പൈപ്പായതിനാൽ തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം ഇന്ന് രാവിലെ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുമ്പ് പ്രധാന പൈപ്പ് ലൈനിൽ ഉണ്ടായ തകരാറിനെ തുടർന്ന് എട്ട് പഞ്ചായത്തുകളിൽ മൂന്ന് ദിവസത്തേക്ക് കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |