
ഭുവനേശ്വർ: പട്ടാപ്പകൽ അസ്ഥികൂടവുമെടുത്ത് പോകുന്ന മനുഷ്യനെ കണ്ട് നാട്ടുകാർ ഞെട്ടി. അയാൾ നേരേ പോയത് ബാങ്കിലേക്ക്. പേടിച്ചുപോയ ജീവനക്കാർ ഉടൻ പൊലീസിലറിയിച്ചു. ഉടമ നേരിട്ടെത്തിയാലേ പണം പിൻവലിക്കാനാകൂയെന്ന് ഉദ്യോഗസ്ഥർ കടുംപിടുത്തം പിടിച്ചതിലുള്ള നിരാശ കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് വിശദീകരണം.
ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലാണ് സംഭവം. ജീതു മുണ്ട (50) എന്നയാളാണ് സഹോദരി കർല മുണ്ടയുടെ (56) അസ്ഥികൂടം കുഴിച്ചെടുത്തത്. രണ്ട് മാസം മുമ്പ് അസുഖം ബാധിച്ചാണ് കർല മുണ്ട മരിച്ചത്. കന്നുകാലികളെ വിറ്റുകിട്ടിയ 20,000 രൂപ ഇവർ മലിപോസിയിലുള്ള ഒഡീഷ ഗ്രാമീൺ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. കർലയുടെ ഭർത്താവും ഏക മകനും നേരത്തേ മരണപ്പെട്ടതാണ്.
പണം പിൻവലിക്കാൻ ജീതു മുണ്ട പലതവണ ബാങ്കിലെത്തി. എന്നാൽ മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. പിന്നീട് ഉടമ തന്നെ വരണമെന്ന് കടുംപിടുത്തം പിടിച്ചു. ഇതോടെ അസ്ഥികൂടം കുഴിച്ചെടുക്കുകയായിരുന്നു.
ജീതുവിന് ബാങ്ക് നടപടിക്രമങ്ങൾ ലളിതമായി വിശദീകരിച്ചു നൽകുന്നതിൽ ബാങ്ക് അധികൃതർക്ക് വീഴ്ച പറ്റിയെന്നാണ് പൊലീസ് വിശദീകരണം. പണം ലഭ്യമാക്കുമെന്ന ഉറപ്പിൽ മൃതദേഹം സംസ്‌കരിച്ചു.
' മരിച്ചുപോയെന്ന്
പറഞ്ഞിട്ടും കേട്ടില്ല"
പണം പിൻവലിക്കണമെങ്കിൽ അക്കൗണ്ട് ഉടമയെ നേരിട്ട് കൊണ്ടുവരണമെന്നാണ് ബാങ്കിലുള്ളവർ പറഞ്ഞതെന്ന് ജീതു മുണ്ട പറയുന്നു.
അവൾ മരിച്ചുപോയെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല. ഒടുവിൽ മരിച്ചുവെന്ന് തെളിയിക്കാൻ മറ്റ് വഴികളില്ലാതെ വന്നു. നിരാശയും പ്രതിഷേധവും കൊണ്ടാണ് അസ്ഥികൂടം കുഴിച്ചെടുത്ത് കൊണ്ടുവന്നത്- ജീതു മുണ്ട പറഞ്ഞു. എന്നാൽ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
നടപടിയെടുക്കുമെന്ന്
മന്ത്രി
സംഭവത്തെ ഒഡീഷ മന്ത്രി സരേഷ് പൂജാരി ശക്തമായി അപലപിച്ചു. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു.
പണം അദ്ദേഹത്തിന് എത്രയും വേഗം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രാദേശിക ഭരണകൂടം ബാങ്കിനോട് നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |