
തിരുവനന്തപുരം: ബ്രാഞ്ച് തലം വരെയുള്ള പാർട്ടി പ്രവർത്തകർക്ക് സ്വതന്ത്രമായും നിർഭയമായും അഭിപ്രായം പറയാനുള്ള അവസരം ഒരുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കാനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
മേയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുക്കുന്ന ജില്ല സെക്രട്ടേറിയറ്റും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ജില്ലാക്കമ്മിറ്റി യോഗങ്ങളും ഉടൻ ചേരും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുന്ന ഏരിയാക്കമ്മിറ്റി യോഗങ്ങൾ നടക്കും. ജില്ലാക്കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് ലോക്കൽ കമ്മിറ്റികളും ഏരിയ കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ച് ബ്രാഞ്ച് യോഗങ്ങളും ചേരും. പ്രവർത്തകർക്ക് പറയാനുള്ളത് കേൾക്കും. യോഗങ്ങളിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ് റിവ്യു തയ്യാറാക്കുക. തോൽവിയുടെ കാരണങ്ങൾ കൃത്യമായി കണ്ടെത്തും. ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും മുഖവിലയ്‌ക്കെടുത്ത് മുന്നോട്ടു പോകണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇതിന് അനുസരിച്ചുള്ള തിരുത്തലുകൾ വരുത്തും. ജനങ്ങൾക്ക് ബോദ്ധ്യമാകുന്ന തരത്തിലാകും തിരുത്തലുകളെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ 37.6 % വോട്ട് എൽ.ഡി.എഫിന് ലഭിച്ചു. 2019 ൽ 35.17 ശതമാനവും 2024 ൽ 33.75 ശതമാനവുമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്ഥാനം ജനങ്ങളുടെ ഹൃദയപക്ഷത്താണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പത്രസമ്മേളനത്തിൽ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
പിണറായിയുടെ 'എന്റെ തല, എന്റെ ഫിഗർ' തിരിച്ചടിയായി: സെബാസ്റ്റ്യൻ പോൾ
എൽ.ഡി.എഫിന്റെ ദയനീയ തോൽവിക്കു കാരണം സാധാരണക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അവമതിപ്പാണെന്ന് മുൻ എം.പിയും ഇടത് സഹയാത്രികനുമായ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. 'എന്റെ തല, എന്റെ ഫുൾഫിഗർ" എന്ന നിലയിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ പാർട്ടി സെക്രട്ടറിക്കു പോലും സാധിച്ചില്ലെന്നും സെബാസ്റ്റ്യൻ പോൾ കേരളകൗമുദിയോട് പറഞ്ഞു.
കേരളം നേരിട്ട പ്രതിസന്ധികളെ തരണം ചെയ്യാൻ മുഖ്യമന്ത്രി മുന്നിൽ നിന്നു. അതിന് 2021ൽ ജനം മികച്ച വിജയം സമ്മാനിച്ചു. ഭരണത്തിൽ ആർക്കും കുറ്റം പറയാനില്ല. പ്രശ്നമായി ജനങ്ങൾ കണ്ടത് പിണറായി വിജയനെ മാത്രമായിരുന്നു. മുഖ്യമന്ത്രി ജനങ്ങളോട് ചേർന്നുനിൽക്കുന്ന ആളായിരിക്കണം, ധിക്കാരിയാകരുത്.
വീട്ടിൽപ്പോയി ചോദിക്കാനാണ് സഖാവിനോട് മുഖ്യമന്ത്രി പറഞ്ഞത്.
ജി. സുധാകരനെ പോലുള്ളവരെ ചേർത്തുനിറുത്തുന്നതിനു പകരം പുറത്തേക്കു പോകാനുള്ള വഴിയൊരുക്കി. പാർട്ടിക്കെതിരെ മത്സരിച്ചവരെയെല്ലാം ജനങ്ങൾ പിന്തുണച്ചെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |