
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിൽ മൊബൈൽ ഫോണും ബ്ലൂടൂത്തും ഉപയോഗിച്ച് കോപ്പിയടി നടത്തിയ രണ്ടുപേർ പിടിയിൽ.മുല്ലൂർ സ്വദേശി അനീഷ് ബാബു (27),വിഴിഞ്ഞം പനവിള സ്വദേശി അരുൺ (28) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച രാവിലെ കാലടി ഗവ.എച്ച്.എസ് സ്‌കൂളിൽ നടത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിലായിരുന്നു കോപ്പിയടി.രാവിലെ 10.30 മുതൽ 12.30 വരെയായിരുന്നു പരീക്ഷ.
അനീഷ് ബാബുവാണ് പരീക്ഷ എഴുതാനെത്തിയത്.ഇയാളെ സഹായിക്കാൻ അരുൺ സ്‌കൂളിന് പുറത്തുണ്ടായിരുന്നു.പരീക്ഷ എഴുതുന്നതിനിടെ അനീഷിന്റെ പ്രവൃത്തിയിൽ സംശയം തോന്നിയ ഇൻവിജിലേറ്റർ പരിശോധിച്ചപ്പോഴാണ് കോപ്പിയടി കണ്ടെത്തിയത്.തുടർന്ന് പൊലീസിനെ അറിയിച്ചു.പരീക്ഷ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് അനിഷ് ബാബുവിനെ പിടികൂടിയത്. ഫോൺ നെഞ്ചിന്റെ ഭാഗത്തും കാലിലും ചെവിയിലും ഒാരോ ബ്ലൂടുത്ത് ഉപകരണങ്ങളും അനീഷ് ഒളിപ്പിച്ചുവച്ചതായി കണ്ടെത്തി.തുടർന്ന് അരുണിനെയും കസ്റ്റഡിയിലെടുത്തു.
മൊബൈൽ ഫോൺ ക്യാമറ വഴി ചോദ്യപേപ്പർ സ്‌കാൻ ചെയ്ത് അരുണിന് അയച്ചുകൊടുത്ത ശേഷം ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ടെഴുതുകയായിരുന്നു. ഹാൾടിക്കറ്റും പേനയും മാത്രമേ പരീക്ഷാ ഹാളിൽ അനുവദിക്കൂവെന്നിരിക്കെ,ഇൻവിജിലേറ്റർമാരുടെ ശ്രദ്ധയിൽപ്പെടാതെയാണ് മൊബൈൽ ഫോണും ബ്ലൂടൂത്തും കൊണ്ടുവന്നത്.നേരത്തെ സമാന രീതിയിൽ ഇവർ പരീക്ഷ ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |