
പത്തനംതിട്ട: വേനൽമഴ കടുത്തതോടെ ജില്ലയിൽ മലിനജലം കെട്ടിക്കിടക്കുന്നത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുമെന്ന ആശങ്ക ഉയർത്തുന്നു. ജില്ലയിൽ രണ്ടുവർഷത്തിലേറെയായി മഴക്കാല പൂർവ ശുചീകരണം നടക്കാത്തതിനാൽ പകർച്ചവ്യാധി ഭീഷണിയേറെയാണ്. കഴിഞ്ഞ മഴക്കാലത്ത് അമീബിക മസ്തിഷ്ക ജ്വരം ബാധിച്ച രണ്ടു കേസുകൾ ഏഴംകുളത്തും പെരുനാട്ടിലുമായി റിപ്പോർട്ടു ചെയ്തിരുന്നു. ഏറെ വർഷങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ സെപ്തംബറിൽ പെരുനാട്ടിലെ റബർ ടാപ്പിംഗ് തൊഴിലാളിക്കാണ് ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഏഴംകുളം സ്വദേശിക്കും രോഗം കണ്ടെത്തി. കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ നിന്നാണ് രണ്ടുപേർക്കും രോഗം ബാധിച്ചത്. രോഗത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മഴക്കാല പൂർവ ശുചീകരണം നടത്താനായില്ല. ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തിയുള്ള പരിശോധന രണ്ടുവർഷമായി നിലച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലും തോട്ടങ്ങളിലും കെട്ടിക്കിടക്കുന്ന മലിനജലം ക്ളോറിനേറ്റ് ചെയ്യാത്തത് രോഗഭീഷണി ഉണ്ടാക്കുന്നുണ്ട്.
ഗുരുതരമായ അണുബാധ
മലിനമായ ജലാശയങ്ങളിൽ കാണപ്പെടുന്ന 'നഗ്ലേരിയ ഫൗലേറി' എന്ന അമീബ മൂക്കിലൂടെ തലച്ചോറിലെത്തി ഉണ്ടാക്കുന്ന ഗുരുതരമായ അണുബാധ. മലിനജലം, തടാകങ്ങൾ, കുളങ്ങൾ, എന്നിവയിലാണ് സാധാരണയായി കാണപ്പെടുന്നത്. മലിനജലത്തിൽ നിന്നുള്ള രോഗാണുക്കൾ മൂക്കിനെയും മസ്തിഷ്‌ക്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ, കർണപുടത്തിലെ സുഷിരങ്ങൾ എന്നിവ വഴിയാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. രണ്ടാഴ്ച്ച കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്.
♦ രോഗലക്ഷണങ്ങൾ
കടുത്ത പനി, തലവേദന, ഛർദ്ദി, ബോധക്ഷയം, കഴുത്ത് തിരിക്കാൻ പ്രയാസം.
♦ പ്രതിരോധം
1.കെട്ടിക്കിടക്കുന്ന വെള്ളം, കനാലുകൾ, കുളങ്ങൾ, പുഴകൾ എന്നിവിടങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കണം.
2.നീന്തൽ കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവയിൽ ക്ലോറിനേഷൻ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക
3. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.
ജില്ലയിൽ പുതിയ കേസുകൾ വന്നിട്ടില്ല. മഴക്കാലത്ത് കൂടതൽ ജാഗ്രത വേണം.
ആരോഗ്യ വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |