
കൊച്ചി: മദ്ധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ, അദ്ധ്യാപക സ്ഥലംമാറ്റ നടപടികൾ പൂർത്തിയായില്ല.
പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം കഴിഞ്ഞാലേ അദ്ധ്യാപക സ്ഥലംമാറ്റം നടത്താനാകൂ. പ്രിൻസിപ്പൽ സ്ഥലംമാറി വരുന്ന സ്‌കൂളിൽ അതേ വിഷയത്തിലെ അദ്ധ്യാപകൻ മറ്റൊരു സ്‌കൂളിലേക്ക് മാറണം. അദ്ധ്യാപകരുടെ മാറ്റത്തിനു ശേഷം പ്രിൻസിപ്പൽ സ്ഥലംമാറ്റം വന്നാൽ വർഷങ്ങളോളം വിദൂരജില്ലകളിൽ ജോലി ചെയ്ത് സ്വന്തം ജില്ലയിലെത്തുന്ന അദ്ധ്യാപകൻ വീണ്ടും സ്ഥലംമാറ്റപ്പെടും.
കഴിഞ്ഞ വർഷാവസാനം പ്രിൻസിപ്പലായി സ്ഥാനക്കയറ്റം ലഭിച്ചവർ കണ്ടീഷണൽ സ്റ്റാറ്റസിലാണുള്ളത്. സർവീസ് കാലാവധി കൂടുതലുള്ള പ്രിൻസിപ്പൽമാർ സ്ഥലംമാറി വരുമ്പോൾ പുതിയ പ്രിൻസിപ്പൽമാരും മാറണം. സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും വഴി പ്രിൻസിപ്പൽമാർ വരുമ്പോൾ അദ്ധ്യാപകർ നിർബന്ധിതമായി സ്ഥലം മാറ്റപ്പെടും. ഇത്തരം മാറ്റം ഒഴിവാക്കാൻ ആദ്യം പ്രിൻസിപ്പൽ സ്ഥലം മാറ്റവും തുടർന്ന് ഓപ്ഷൻ സ്വീകരിച്ച് അദ്ധ്യാപക സ്ഥലം മാറ്റവും നടത്തണമെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
വിദൂര ജില്ലകളിലേക്ക് സ്ഥലംമാറ്റപ്പെടുന്നവർക്ക് താമസസ്ഥലം കണ്ടെത്താനും കുടുംബകാര്യങ്ങൾ ക്രമീകരിക്കാനും മതിയായ സമയം ലഭിക്കണം. ഹയർ സെക്കൻഡറി സ്ഥലംമാറ്റ നടപടികൾ വേഗം പൂർത്തിയാക്കണം.
അനിൽ എം. ജോർജ്
ജനറൽ സെക്രട്ടറി, എച്ച്.എസ്.എസ്.ടി.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |