വിതുര: പൊൻമുടി ബോണക്കാട്, കല്ലാർ, പേപ്പാറ മേഖലകളിൽ മഴ ശക്തി പ്രാപിച്ചു. നാട്ടിൻപുറത്തെ അപേക്ഷിച്ച് മൂന്ന് ദിവസമായി വനാന്തരങ്ങളിൽ മഴ കോരിച്ചൊരിയുകയാണ്. വനത്തിൽ നിന്ന് വാമനപുരം നദിയിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുണ്ട്. മാത്രമല്ല മരങ്ങളും പാറയും മറ്റും ഒഴുകിയെത്തി. വ്യാപകമായി കരയിടിച്ചിലുമുണ്ടായി. താഴ്ന്ന പ്രദേശങ്ങളൊക്കെ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. നദികളിലെ നീരൊഴുക്കും ഗണ്യമായി ഉയർന്നിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പും ഉയർന്നു. നേരത്തെ കനത്ത മഴ പെയ്തതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിരുന്നു.
റോഡിൽ വെള്ളക്കെട്ട്
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്ക മേഖലകളിലും വെള്ളക്കെട്ടുണ്ട്. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും നടക്കുന്നുണ്ട്. വിതുര തൊളിക്കോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി.
വൈദ്യുതി മുടക്കവും
മഴയിൽ വ്യാപകമായി കൃഷിനാശമുണ്ടായിട്ടുണ്ട്. ഇടിമിന്നലിൽ വൈദ്യുതി ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. മിക്കമേഖലകളിലെ കൃഷികളിൽ വെള്ളം കയറി നശിച്ചു. ശക്തമായ കാറ്റത്തും, മഴയത്തും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വൈദ്യുതിലൈനുകളും തകർന്നു. ഇലക്ട്രിസിറ്റി വകുപ്പിന് കനത്ത നാശനഷ്ടമുണ്ട്. മഴയെത്തിയതോടെ മലയോരമേഖലയിൽ വൈദ്യുതിമുടക്കവും പതിവാണ്.
കല്ലാർ ഇക്കോടൂറിസം അടച്ചു
ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലും, മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാദ്ധ്യതയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കല്ലാർ ഇക്കോടൂറിസം അടച്ചിടുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. മഴ ഇനിയും ശക്തി പ്രാപിച്ചാൽ പൊൻമുടിയും അടയ്ക്കുവാൻ സാദ്ധ്യതയുണ്ട്.
സഞ്ചാരികൾ ജാഗ്രത
പൊൻമുടി, ബോണക്കാട് വനമേഖലകളിൽ കനത്തമഴ പെയ്തതിനെ തുടർന്ന് കല്ലാർ നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുണ്ട്. കല്ലാർ നദിയിൽ കുളിക്കുവാൻ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം. ടൂറിസ്റ്റുകൾ പൊൻമുടി പൊലീസിന്റെയും വനപാലകരുടെയും നിർദ്ദേശങ്ങൾ പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |